ADVERTISEMENT

ചാവക്കാട്∙ ബീച്ചിൽ പതിവായി ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന 5 യുവാക്കൾ കടലിൽ പോയ ഫുട്ബോളെടുക്കാൻ നീന്തിയത് ബ്ലാങ്ങാട് തീരത്തിന് തീരാവേദനയായി. ഒരാൾ മരിക്കുകയും 2 പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന്റെ ഞെട്ടലിലാണ് തീരം. 

ബ്ലാങ്ങാട് പാറൻപടി തീരത്തായിരുന്നു ദുരന്തം. ഇരട്ടപ്പുഴ കുമാരൻപടി ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജാണ്  (വിഷ്ണു–19)  മരിച്ചത്. രാവിലെ 15 യുവാക്കൾ തീരത്ത് ക്രിക്കറ്റ് കളിച്ചിരുന്നു. 8.45ന്   ബാക്കിയെല്ലാവരും പിരിഞ്ഞുപോയെങ്കിലും 5 പേർ ഫുട്ബോൾ കളിക്കാൻ തുടങ്ങി. കടലിലേക്കു തെറിച്ച പന്തെടുക്കാനിറങ്ങിയ ജഗന്നാഥൻ ആദ്യം തിരയിൽപ്പെട്ടു.

രക്ഷപ്പെടുത്താനായി സുഹൃത്തുക്കളായ സരിനും വിഷ്ണുരാജും കടലിലിറങ്ങി. ജഗന്നാഥനെ രക്ഷിക്കാൻ സരിൻ ശ്രമിച്ചെങ്കിലും തിരയിൽ ഇരുവരും വേർപ്പെട്ടു. ഇൗ സമയം വിഷ്ണു മുങ്ങിത്താഴുന്നുണ്ടായിരുന്നു. അപകടാവസ്ഥ തിരിച്ചറിഞ്ഞു  ജിഷ്ണുവും കണ്ണനും കൂടി കടലിലിറങ്ങിയെങ്കിലും ഇവരും തിരയിൽപ്പെട്ടു. രക്ഷയില്ലെന്നു കണ്ടതോടെ കണ്ണൻ തിരികെ നീന്തി.  തിരയിലകപ്പെട്ട സരിൻ കയ്യുയർത്തി കാണിച്ചതിനെത്തുടർന്നു  മത്സ്യത്തൊഴിലാളികൾ വഞ്ചിയുമായെത്തി രക്ഷിച്ചു. 

വിഷ്ണുവും ഇതേ സ്ഥലത്തുണ്ടെന്നു സരിൻ പറഞ്ഞതിനെത്തുടർന്ന് ഇവിടെ വലവിരിച്ചാണു വിഷ്ണുവിനെ പൊക്കിയെടുത്തത്. ബ്ലാങ്ങാട് ബീച്ചിലെത്തിച്ചു ടോട്ടൽ കെയർ ആംബുലൻസിൽ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. അൻപതോളം വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ ഉച്ചവരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റു 2 പേരെ കണ്ടെത്താനായില്ല. ഉച്ചയ്ക്കു 12നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററെത്തി തിരച്ചിൽ നടത്തിയെങ്കിലും കടൽവെള്ളം കുത്തിമറിഞ്ഞ് ചെളിനിറഞ്ഞ നിലയിലായതിനാൽ ശ്രമം വിജയിച്ചില്ല.

കണ്ണീരോർമ മായാതെ മുനക്കക്കടവ് 

കടപ്പുറം ∙ മുനക്കക്കടവ് അഴിമുഖത്ത് കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് 3 യുവാക്കൾ മരിക്കുകയും 2 പേരെ കാണാതാവുകയും ചെയ്ത സംഭവം കടപ്പുറം നിവാസികൾക്ക് ഇപ്പോഴും ഞെട്ടിക്കുന്ന ഓർമയാണ്. 7 വർഷത്തിനുശേഷം ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വീണ്ടും അപകടം ഉണ്ടായത് തീരത്തെ നടുക്കുന്നതായി. 2013 ജൂലൈ ആറിനാണ് മുനക്കക്കടവ് അഴിമുഖത്ത് കുളിക്കുന്നതിനിടെ 5 സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടത്. കുന്നംകുളം ഇന്ദിരാനഗർ പ്രഭാത് ഭവനിൽ നാരായണന്റെ മകൻ വിശാൽ(23), കുന്നംകുളം കിഴൂർ കരുവാൻ വീട്ടിൽ പരേതനായ അരവിന്ദാക്ഷന്റെ മകൻ അരുൺ(23), കിഴൂർ പരൂർ വീട്ടിൽ രാജന്റെ മകൻ രഞ്ജിത്ത്(30) എന്നിവർ മരിച്ചിരുന്നു. 

ഒപ്പമുണ്ടായിരുന്ന  കുന്നംകുളം കരുവാൻ വീട്ടിൽ രാജന്റെ മകൻ കാർത്തിക്(23), കുന്നംകുളം ഗേൾസ് ഹൈസ്ക്കൂളിനടുത്ത് പുലിക്കോട്ടിൽ രാജുവിന്റെ മകൻ ജഫിൻ(24) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയില്ല. വൈകിട്ട് അഞ്ചോടെ മുനക്കക്കടവ് അഴിമുഖത്തെത്തിയ സംഘം കടലിൽ കുളിക്കുന്നതിനിടെ ശക്തമായ ചുഴിയിൽപ്പെടുകയായിരുന്നു.  പുഴ പോലെ കിടക്കുന്ന ഭാഗത്താണ് എല്ലാവരും കുളിക്കാനിറങ്ങിയത്. ആഴമേറിയ ഇവിടെ പെട്ടെന്നുള്ള ചുഴിയിൽ അപകടം പതിയിരിക്കുന്നുണ്ടെന്ന വിവരം മത്സ്യത്തൊഴിലാളികൾക്ക് അറിയാം. 

മത്സ്യത്തൊഴിലാളികൾ വഞ്ചിയിലും പൊലീസ്, കോസ്റ്റ് ഗാർഡ്, നേവി, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും തിരച്ചിൽ നടത്തിയെങ്കിലും 3 പേരുടെ മൃതദേഹങ്ങളാണു സംഭവത്തിനു 2 ദിവസത്തിനകം കണ്ടെത്താനായത്. കടൽതീരത്ത് ക്യാംപ് ചെയ്ത് 10 ദിവസത്തോളം  മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുളളവർ തിരച്ചിൽ നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com