കൊട്ടാരസമ്പന്നമായ വീട്, വ്യാജ ഫോട്ടോ; ‘സുൽത്താൻ’ വശീകരിച്ചത് 35 ലധികം യുവതികളെ
Mail This Article
കുന്നംകുളം ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മരത്തംകോട് കിടങ്ങൂരിലെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. പട്ടാമ്പി നാഗലശേരി നെല്ലിക്കാതിരി കല്ലടേത്ത് വീട്ടിൽ ലത്തീഫിനെയാണ് (39) കഴിഞ്ഞദിവസം പത്തനംതിട്ട കീഴ്വായ്പൂര് പൊലീസ് പിടികൂടിയത്. ഇയാളുമായി ബന്ധമുള്ള 35 ഓളം യുവതികളുടെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് കൂടുതൽപേർ ചതിയിൽ അകപ്പെട്ടിരിക്കാമെന്നു പൊലീസ് കരുതുന്നത്.
സുൽത്താൻ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിലുടെയാണ് പെൺകുട്ടികളെ ഇയാൾ വശീകരിച്ചിരുന്നത്. ഇതിനായി വ്യാജ ഫോട്ടോയും കൊട്ടാരസമ്പന്നമായ വീടും പ്രദർശിപ്പിച്ചു. ഇയാൾ കസ്റ്റഡിയിലായതറിയാതെ പൊലീസിന്റെ കൈവശമുള്ള ഇയാളുടെ ഫോണിലേക്ക് യുവതികൾ ഇപ്പോഴും സന്ദേശമയയ്ക്കുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി മല്ലപ്പിള്ളി സ്വദേശിനിയാണ്.
ബൈക്കിൽ കയറ്റിയാണ് പെൺകുട്ടിയെ കിടങ്ങൂരിലെത്തിച്ചത്. യാത്രക്കിടെ പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെ സിം കാർഡ് നശിപ്പിച്ചു. 19 വയസ്സുള്ള ഈ പെൺകുട്ടിയുടെ തന്ത്രപരമായ ഇടപെടൽ വഴി വീട്ടുകാരും പൊലീസും സംഭവം അറിഞ്ഞതോടെയാണു ഇയാൾ പിടിയിലായത്. കിടങ്ങൂരിൽ 3 മാസത്തിലധികമായി ഇയാൾ വാടകയ്ക്ക് താമസിക്കുകയായിരുന്നു.