നിയന്ത്രണങ്ങളില്ല;വില്ലേജ് ഓഫിസിൽ തിരക്കിന്റെ പെരുമഴ
Mail This Article
പുന്നയൂർക്കുളം ∙ വില്ലേജ് ഓഫിസിൽ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് ജനത്തിരക്ക്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കാള്ള വരുമാന സർട്ടിഫിക്കറ്റിനു വേണ്ടിയാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. അപേക്ഷ സമർപ്പിക്കാൻ 4 ദിവസം മാത്രമേ ഉള്ളൂ എന്നതാണ് തിരക്കു കൂടാൻ കാരണം. രണ്ട് ആഴ്ചയായി ദിവസവും നൂറിലധികം അപേക്ഷകരാണ് വില്ലേജിൽ എത്തുന്നത്. അപേക്ഷകൾ കൂട്ടമായി എത്തിയതോടെ സമയത്തിനു സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത അവസ്ഥയാണ്.
നികുതി അടയ്ക്കാൻ തിരക്കു കൂടുന്നതും തലവേദനയാണ്. നികുതി നൽകാൻ മാർച്ച് 31 വരെ സമയമുണ്ടെങ്കിലും തിരക്ക് വകവയ്ക്കാതെ ആളുകൾ എത്തുന്നത് പ്രതിസന്ധിയാവുന്നുണ്ട്. കടിക്കാട് , പുന്നയൂർക്കുളം ഗ്രൂപ്പ് വില്ലേജായ ഇവിടെ വില്ലേജ് ഓഫിസർ ഉൾപ്പെടെ 4 പേർ മാത്രമേ ഉള്ളൂ. അപേക്ഷക പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ രാത്രി വൈകിയും ഓഫിസിലിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
അപേക്ഷകരിൽ പകുതിയിലേറെപ്പേർ 60 വയസ്സ് പിന്നിട്ടവരാണ്. നേരത്തെ കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിലും തിരക്ക് കൂടിയതോടെ ഇല്ലാതായി. മഴ പെയ്താൽ എല്ലാവരും ഓഫിസിന്റെ വരാന്തയിൽ കയറി നിൽക്കുന്നതോടെ സാമൂഹിക അകലവും ഇല്ലാതാകുന്നു.