ADVERTISEMENT

തൃശൂർ∙ സമ്മാനമായി കിട്ടിയ പേനപോലും വിദേശത്തുനിന്നു മടങ്ങുമ്പോൾ പോക്കറ്റിലില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരാൾ. 30 വർഷമായി കുടുംബ സുഹൃത്തായ സി.പി.സാലിഹ് ഉമ്മൻ ചാണ്ടിയെ ഓർക്കുന്നത് അങ്ങനെയാണ്. നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ ക്ഷണിക്കപ്പെട്ട അൻപതുപേരിൽ ഒരാൾ പ്രവാസി വ്യവസായിയായ സാലിഹാണ്. ഉമ്മൻചാണ്ടിയുടെ ചിരകാല സുഹൃത്തും കോൺഗ്രസ് നേതാവുമായിരുന്ന മേത്തർ കുടുംബാംഗം വി.കെ.സീതിയുടെ മകൾ രഹ്നയെയാണു സാലിഹ് വിവാഹം കഴിച്ചത്.

ഉമ്മൻചാണ്ടിക്ക് ആ കുടുംബവുമായുള്ള ബന്ധം സാലിഹിലേക്കുമെത്തി. ഗൾഫിലെത്തിയാൽ ഒരിടത്തും ഷോപ്പിങ്ങിനു പോകില്ല. മുഴുവൻ സമയവും സന്ദർശകർക്കു മാത്രമുള്ളതാണ്. കിട്ടുന്ന സമ്മാനം മുഴുവൻ കാണാൻ വരുന്നവർക്കു നൽകും. വന്നതുപോലെത്തന്നെ തിരിച്ചുപോകുമ്പോൾ പോക്കറ്റും ബാഗും കാലിയാകും. ലേബർ ക്യാംപുകളിലുള്ളവരുടെ കാര്യങ്ങളാണ് സാലിഹിനോടു കൂടുതലും സംസാരിക്കുക.

അവരിൽ പലരെയും അന്വേഷിക്കും. ഗൾഫിലെത്തിയ രാഹുൽ ഗാന്ധി ലേബർ ക്യാംപിൽ പോകാനുള്ള പ്രേരണ നൽകിയവരിൽ ഉമ്മൻ ചാണ്ടിയുമുണ്ടെന്ന് സാലിഹ് കരുതുന്നു. ജോലി കൊടുക്കണമെന്നും ചികിത്സിക്കാൻ സഹായിക്കണമെന്നും ഉമ്മൻ‌ ചാണ്ടി നിർദേശിച്ച എല്ലാവരും ദരിദ്രരിൽ ദരിദ്രരാണെന്നു സാലിഹ് ഓർക്കുന്നു.

സാലിഹിന്റെ പിതാവ് സി.പി.മുഹമ്മദിന്റെ സ്മരണയ്ക്കുള്ള ചാരിറ്റബിൾ ട്രസ്റ്റ് വേനൽക്കാലത്തു കേരളത്തിലെ ഗ്രാമങ്ങളിൽ പതിവായി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഒരിക്കൽ ഉമ്മൻചാണ്ടി രാഹുൽ ഗാന്ധിക്കു സാലിഹിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ഇദ്ദേഹം ഗ്രാമങ്ങളിൽ വെള്ളം കൊടുക്കുന്നയാളും എന്റെ കുടുംബ സുഹൃത്തുമാണ്. ‘ഒന്നും സ്വന്തമായി ആവശ്യമില്ലാതെ ജീവിക്കുക എളുപ്പമല്ല. അങ്ങനെ ഞാൻ കണ്ട അത്യപൂർവം മനുഷ്യരിൽ ഒരാളാണിത് ’ സാലിഹ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com