കണ്ണില്ലാത്ത ‘മാളു’വിന് കണ്ണായി ദമ്പതികൾ; ഒപ്പം കൂടിയിട്ട് മൂന്നര വർഷം, വീട്ടിലെ എല്ലാവരുടെയും ശബ്ദം പരിചിതം
Mail This Article
കൊടകര∙ കാഴ്ചയില്ലാത്ത മാളു എന്ന പെണ്ണാടിന് കണ്ണായി ദമ്പതികൾ. ജന്മനാ കാഴ്ചശക്തിയില്ലാത്ത ആടിനെ വിറ്റുകളയാനുള്ള ഉപദേശം പലവഴിക്കു വന്നെങ്കിലും വിട്ടുകൊടുത്തില്ലെന്നു പറയുകയാണ് ഉടമസ്ഥരായ മറ്റത്തൂർകുന്ന് മലയാറ്റിൽ വീട്ടിൽ റിട്ടയേർഡ് പൊലീസ് എസ് ഐ തങ്കപ്പനും ഭാര്യ ലതികയും. മൂന്നര വർഷമായി മാളു ഇവർക്കൊപ്പം കൂടിയിട്ട്. വീട്ടുകാരുടെ ശബ്ദം ഇടയ്ക്കിടെ കേട്ടില്ലെങ്കിൽ നിർത്താതെ കരയുന്നതിനാൽ 3 വർഷമായി ഇവർ ദൂര യാത്രകൾ നടത്താറില്ല.
മാളുവിനെ കൂടാതെ ഇരുപതിലധികം ആടുകളെയും 3 പശുക്കളെയും ഇവർ വളർത്തുന്നുണ്ട്. ആർക്കും ആടിനെ വിൽക്കില്ലെന്നും അരുമയായി വളർത്താനാണ് താൽപര്യമെന്നും തങ്കപ്പൻ പറഞ്ഞു. ഇവരുടെ വീട്ടിലുണ്ടായ ആട് പ്രസവിച്ച 2 കുട്ടികളിൽ ഒന്ന് നാളുകൾക്കുള്ളിൽ ചത്തിരുന്നു. ശേഷിച്ച കുഞ്ഞാണ് മാളു. കാഴ്ചശക്തിയില്ലെന്നു കണ്ട് ഡോക്ടറെ സമീപിച്ചെങ്കിലും കാഴ്ചശക്തി വീണ്ടെടുക്കാനാവില്ലെന്നാണു പറഞ്ഞത്. മാളുവിന് വീട്ടിലെ എല്ലാവരുടെയും ശബ്ദം പരിചിതമാണ്. മൂന്നര വയസുള്ള മാളുവിന്റെ മൂന്നു പ്രസവവും കഴിഞ്ഞു.