സുപ്രീംകോടതി ജഡ്ജിയെന്ന് പരിചയപ്പെടുത്തി തട്ടിയത് 12.5 ലക്ഷം രൂപ: യുവാവ് അറസ്റ്റിൽ
Mail This Article
പുതുക്കാട് ∙ സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് ക്രെയിൻ ഉടമയിൽ നിന്നു 12.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷാണ്(37) പിടിയിലായത്. പാലിയേക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ റോപ്പ് പൊട്ടി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ ക്രെയിൻ ഉടമയെ കോടതി ശിക്ഷിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒരു ഇടനിലക്കാരൻ വഴി സുപ്രീംകോടതി ജഡ്ജിയെന്ന് പരിചയപ്പെടുത്തി ജിഗീഷ് സംഭവത്തിൽ ഇടപെടുന്നത്. ഈ കേസ് തനിക്ക് പരിചയമുള്ള മറ്റൊരു സുപ്രീം കോടതി ജഡ്ജി മുഖേന റദ്ദ് ചെയ്യാമെന്ന് പറഞ്ഞാണ് തവണകളായി പണം തട്ടിയത്.
ഒരാഴ്ചയ്ക്കകം കേസ് റദ്ദ് ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങിയ ജിഗീഷ് പിന്നീട് ക്രെയിൻ ഉടമ ബന്ധപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞു മാറി. ക്രെയിൻ ഉടമ നിരന്തരം ആവശ്യവുമായി വിളിച്ചതോടെ ഉടമയ്ക്ക് ചെക്ക് നൽകി ജീഗീഷ് വാഗ്ദാനത്തിൽ നിന്നു പിന്മാറുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് ഇതു സംബന്ധിച്ചു ക്രെയിൻ ഉടമ പൊലീസിൽ പരാതി നൽകിയത്.
അന്നമനടയിൽ വാടകയ്ക്ക് ഒളിച്ചു താമസിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആഡംബര ജീവിതമായിരുന്നു ജിഗീഷിന്റേത്. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശാനുസരണം ഡിവൈഎസ്പി സി.ആർ. സന്തോഷ്, ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയാണെന്ന് ജിഗീഷെന്നു പൊലീസ് പറഞ്ഞു.