ടാങ്കറും ലോറിയും കൂട്ടിയിടിച്ചു ; കൊരട്ടിയിൽ ഗതാഗതക്കുരുക്ക്
Mail This Article
കൊരട്ടി ∙ ജെടിഎസ് ജംക്‌ഷനു സമീപം ദേശീയപാതയിൽ ഓക്‌സിജൻ ടാങ്കർ ലോറിയും ചരക്കുലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. ഒരു മണിക്കൂറിലേറെ ഗതാഗതം കുരുങ്ങി. പെരുമ്പിയിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചശേഷം യുടേൺ എടുക്കാൻ ദേശീയപാതയിലൂടെ ടാങ്കർ ലോറി എതിർദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.
ടാങ്കർ കാലിയായിരുന്നതും ഇരുവാഹനങ്ങളുടെയും വേഗം കുറവായിരുന്നതും അപകടത്തിന്റെ തീവ്രത കുറയ്ക്കാനിടയാക്കി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ 5.30ന് ആയിരുന്നു അപകടം. ബെംഗളൂരുവിലേക്കു പോകാൻ തൃശൂർ ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു ടാങ്കർ ലോറി.
ടാങ്കർ ജീവനക്കാർ ദേശീയപാതയോരത്തെ പെട്രോൾ പമ്പിനു സമീപം ലോറി നിർത്തി വിശ്രമിച്ച ശേഷം യുടേൺ എടുത്തു തിരികെപ്പോകാൻ വേണ്ടി എതിർദിശയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം. എറണാകുളം ഭാഗത്തേക്കു പോയ ചരക്കുലോറി ടാങ്കറുമായി കൂട്ടിമുട്ടി. ഇരുവാഹനങ്ങളുടെയും കാബിൻ തകർന്നു. ടാങ്കറിലുള്ളവർ ഇറങ്ങിയോടി.
കാലി ടാങ്കറിൽ അവശേഷിച്ച ഓക്സിജൻ പുറത്തേക്കു ചോരാൻ തുടങ്ങിയതോടെ മറ്റു യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേന ഓഫിസർ സി.ഒ. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുത ബന്ധം വിഛേദിച്ചു. ഇതിനിടെ ലോറി ജീവനക്കാർ മടങ്ങിയത്തി ടാങ്കർ കാലിയാണെന്നറിയിച്ചതോടെ റോഡിൽ നിന്നു മാറ്റി.
പാതയുടെ മറുപാതിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. അഗ്നിരക്ഷാ സേനാംഗങ്ങളായ കെ.എസ്. സുനിൽ, ജോഷി ജോർജ്, ഉല്ലാസ് ഉണ്ണിക്കൃഷ്ണൻ, ടി.എസ്. നിധിൻ, പി.ജെ. ജിതിൻ, കെ.എസ്. സവാദ്, ആൽബർട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം