തൃശൂർ ജില്ലയിൽ ഇന്നലെ കോവിഡ് 1388 പേർക്ക്; നിയന്ത്രണം കൂടുതൽ കർശനം
Mail This Article
തൃശൂർ ∙ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1388 പേർക്ക്. മുക്തർ–502. സമ്പർക്കം വഴി 1361 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവ് ആയി. ഉറവിടം അറിയാത്ത കേസുകൾ–6. ജില്ലയിൽ 7738 പേരും (വീടുകളിൽ 5020) തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്നലെ ചികിത്സയിൽ പ്രവേശിച്ച 1779ൽ 290 പേർ ആശുപത്രിയിലും 1489 പേർ വീടുകളിലുമാണ്. 8318 സാംപിളുകൾ എടുത്തതിൽ 3417 പേർക്ക് ആന്റിജൻ, 4647 പേർക്ക് ആർടി-പിസിആർ, 254 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനകൾ നടത്തി. ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവർ–1,14,789. മുക്തർ–1,06,397. പരിശോധനയ്ക്കയച്ച സാംപിളുകൾ–12,59,131.
സിവിൽ സ്റ്റേഷനിൽ പ്രവേശനം ആവശ്യത്തിന് മാത്രം
തൃശൂർ ∙ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ സ്റ്റേഷനിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കു സിവിൽ സ്റ്റേഷനിലേക്കു പ്രവേശനം താഴത്തെ നിലയിൽ മധ്യഭാഗത്തുളള പ്രധാന കവാടത്തിലൂടെ മാത്രമാക്കി. മറ്റു കവാടങ്ങൾ അടയ്ക്കും. അവശ്യ കാര്യങ്ങൾക്കു മാത്രമേ പൊതുജനത്തിനു പ്രവേശനം അനുവദിക്കൂ.
തെർമൽ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തി. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ. അപേക്ഷകളോ പരാതികളോ സമർപ്പിക്കാൻ പൊതുജനത്തിന് ഇ-മെയിൽ (tsrcoll.ker@nic.in), വാട്സാപ് മാർഗങ്ങൾ (നമ്പർ: 9400044644) സ്വീകരിക്കാം. പ്രധാന കവാടത്തിനു സമീപമുളള പരാതിപ്പെട്ടിയിൽ അപേക്ഷ നിക്ഷേപിക്കണം. സിവിൽ സ്റ്റേഷനിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾ പുറത്തേക്കുളള ഗേറ്റിനു സമീപം പാർക്ക് ചെയ്യണം.
ഉപഭോക്താവിന്റെ പേരും നമ്പറുമില്ലെങ്കിൽ കടയുടമയ്ക്ക് പിഴ
തൃശൂർ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന പൊലീസ് പിഴ ഈടാക്കിത്തുടങ്ങി. സാനിറ്റൈസർ സംവിധാനവും ഉപഭോക്തൃ റജിസ്റ്ററും മാസ്കും വേണമെന്ന നിർദേശം കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2000 രൂപവരെ പിഴ ഈടാക്കുന്നുണ്ട്.
പടിഞ്ഞാറേക്കോട്ടയിലെ സ്റ്റുഡിയോയിൽ സാനിറ്റൈസറും മാസ്കുമുണ്ടെങ്കിലും റജിസ്റ്ററിൽ ഉപഭോക്താക്കൾ പേരും ഫോൺ നമ്പറും എഴുതിയിട്ടില്ലെന്നു കണ്ടെത്തിയതോടെ 2000 രൂപ പിഴ ഈടാക്കി. ഉപഭോക്താവ് നമ്പർ എഴുതിയില്ലെങ്കിലും കടയുടമ തന്നെ ഉത്തരവാദിയാകുമെന്നു പൊലീസ് പറഞ്ഞു.
വാക്സിനേഷൻ
തൃശൂർ ∙ ടൗൺഹാളിലെ മെഗാ വാക്സിനേഷൻ ക്യാംപിൽ എത്തുന്നവർ ഇനി മുതൽ മുൻകൂട്ടി ഓൺലൈൻ റജിസ്‌ട്രേഷൻ ചെയ്യണം. ഇന്നുമുതൽ പ്രതിദിനം 500 പേർക്കു മാത്രമായിരിക്കും വാക്‌സിനേഷൻ. അതിതീവ്രവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ, വാക്‌സിനേഷൻ കേന്ദ്രത്തിലെ ക്രമാതീതമായ തിരക്കു കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. കണ്ടെയ്ൻമെന്റ് സോണിലുള്ളവരും കോവിഡ് ലക്ഷണങ്ങൾ ഉള്ളവരും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒരു കാരണവശാലും പ്രവേശിക്കരുതെന്നും ഡിഎംഒ അറിയിച്ചു.
പുതിയ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ
കോർപറേഷനിലെ പാട്ടുരായ്ക്കൽ, രാമവർമപുരം (ഐപിആർടിസി, ഐആർബി ക്യാംപുകൾ ഉൾപ്പെടുന്ന പ്രദേശം) വില്ലടം ഡിവിഷനുകൾ. ഗുരുവായൂർ 43–ാം ഡിവിഷൻ (പനാമ റോഡ് മുതൽ കറുവായിപറമ്പു വരെ), വടക്കാഞ്ചേരി 13, 19, 20 (മാരാത്ത് കുന്ന് വഴി) ഡിവിഷനുകൾ, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് 1–ാം വാർഡ്, മുള്ളൂർക്കര പഞ്ചായത്ത് 8–ാം വാർഡ്, നടത്തറ പഞ്ചായത്ത് 6–ാം വാർഡ് (ചവറാംപാടം പ്രദേശം, പാടം മുതൽ വലക്കാവ് റോഡ് വരെ), 7–ാം വാർഡ് (പയ്യനം പ്രദേശം,
വട്ടപ്പാറ മുതൽ പയ്യനം റോഡ് വരെ), 10–ാം വാർഡ് തിരുമാന്നാംകുന്ന് പ്രദേശം, 12–ാം വാർഡ് (കൃഷ്ണൻമാഷ് മൂല മുതൽ പൂച്ചട്ടി വരെ), അതിരപ്പിള്ളി പഞ്ചായത്ത് 2–ാം വാർഡ് (കൊറ്റംകോളനി കമ്യൂണിറ്റി ഹാൾ), ചാഴൂർ പഞ്ചായത്ത് 2, 10 വാർഡുകൾ, ചൂണ്ടൽ പഞ്ചായത്ത് 9–ാം വാർഡ് (മണലിൽ ഗാന്ധിനഗർ തെക്ക് പ്രദേശം).