ആലിൻ കൊമ്പു വീണ് പരുക്കേറ്റപ്പോൾ നഷ്ടപ്പെട്ട ആ മുദ്ര തിരിച്ചെത്തി; സുവർണശോഭയോടെ
Mail This Article
തൃശൂർ∙ പൂരത്തിനിടെ ആലിൻ കൊമ്പു വീണ് പരുക്കേറ്റപ്പോൾ നഷ്ടപ്പെട്ടുപോയ സുവർണമുദ്ര തൃക്കൂർ സജിക്കു തിരിച്ചുകിട്ടി. അതും മേള പ്രമാണിതന്നെ വീട്ടിലെത്തിച്ചു കൊടുത്തു. പൂരപ്രേമി സംഘമാണ് ഈ അപൂർവ സമ്മാനത്തിനു വഴിയൊരുക്കിയത്.കഴിഞ്ഞ തൃശൂർ പൂരത്തിന്റെ രാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കൊണ്ടിരിക്കെയാണ് ആലിൻകൊമ്പു വീണു സജിയടക്കം ഇരുപതോളം പേർക്കു പരുക്കേറ്റത്. കൊമ്പ് വാദ്യകലാകാരനായ സജിയുടെ സുവർണ മുദ്ര അപകടത്തിനിടയിൽ നഷ്ടപ്പെട്ടു. കാലിലെ തള്ളവിരൽ മുറിച്ചു മാറ്റേണ്ടി വന്നു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം വാദ്യരംഗത്തു സജീവമായി വരുന്നതിനിടെയായിരുന്നു അപകടം.
30 വർഷം കൊമ്പുകലാകാരനെന്ന നിലയിൽ നൽകിയ സേവനം മാനിച്ചു ഊരകത്തമ്മ തിരുവടി ക്ഷേത്രം സമ്മാനിച്ച 'വലയാധീശ്വരി സുവർണ മുദ്ര'യണിഞ്ഞാണു സജി പഞ്ചവാദ്യത്തിനു പോകാറ്.അപകടത്തിൽ പെട്ടവരെ സഹായിക്കാനായി പൂര പ്രേമി സംഘം അന്വേഷിച്ചെത്തിയപ്പോഴാണ് മുദ്ര നഷ്ടപ്പെട്ടതിലെ വേദന സജി അറിയിച്ചത്. സംഘം ഊരകം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹി കൊമ്പത്ത് അജിത്തിനെ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു. പിന്നീടു സുവർണ മുദ്ര അതുപോലെ പുനർ നിർമിച്ചു.
ഇന്നലെ സജിയുടെ അവിട്ടത്തൂരുള്ള വീട്ടിലെത്തി ഊരകം മേള പ്രമാണി ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാരാണു സജിയെ മുദ്ര അണിയിച്ചത്. സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ അരുൺ പി.വി, മുരാരി ചാത്തക്കുടം, സെബി ചെമ്പനാടത്ത്, എൻ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.