ADVERTISEMENT

തൃശൂർ∙ പ്രിയപ്പെട്ട വായനക്കാരാ, സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം യാത്രാവിവരണത്തിന്റെ ശൈലിയിൽ താഴെപ്പറയുന്നതു വായിക്കുക. ‘അത്യാവശ്യം വലിയൊരു സിറ്റിയാണ് അന്തിക്കാട്. ഇവിടെ നിന്നു ഞാൻ വലത്തേക്കു തിരിഞ്ഞു. വിശാലമായ റോഡ്. ഇവിടുത്തെ സർക്കാർ റോഡിന്റെ കാര്യത്തിൽ അതീവ ജാഗരൂഗരാണ്. മഴ വെള്ള ംസംഭരിക്കാൻ റോഡുകളിൽ സംവിധാനം ഒരുക്കിയിരിക്കുന്നു. മീൻ വളർത്തലും സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ടാവുമെന്നു തോന്നും ഈ റോഡ് കണ്ടാൽ.

പുരാതനമായ ഈ മഴവെള്ള സംഭരണികളിൽ വീണു കയ്യും കാലും ഒടിയാതെ ഞാൻ ഒരു വിധം ലക്ഷ്യസ്ഥാനത്തെത്തി’. ഇത് പെരിങ്ങോട്ടുകര, കാഞ്ഞാണി, അന്തിക്കാട് മേഖലയിലെ റോ‍ഡുകൾ സംബന്ധിച്ച് ഇറങ്ങിയൊരു ട്രോളിന്റെ വിശേഷമാണ്. ഒരു വർഷമായി റോഡിലെ കുഴികളിൽ വീണു വീർപ്പു മുട്ടിയ നാട്ടുകാർ ട്രോളിനെ കൂട്ടുപിടിച്ച് അറ്റകൈ പ്രയോഗം തുടങ്ങിയതോടെ കാഞ്ഞാണി – പെരിങ്ങോട്ടുകര റോഡ് സംഭവമായി. ചൊവ്വയുടെ ഉപരിതലത്തോടുപമിച്ചാണ് മറ്റൊരു ട്രോൾ.

കാഞ്ഞാണി മുതൽ പെരിങ്ങോട്ടുകര വരെയുള്ള 5 കിലോമീറ്റർ റോഡ‍്, പെരിങ്ങോട്ടുകര സെന്റർ മുതൽ പഴുവിൽ വരെയുള്ള റോഡ‍് ഇവയൊന്നും ഗതാഗതയോഗ്യമല്ല. അമൃതം, കിഫ്ബി പദ്ധതികളുടെ ഭാഗമായുള്ള പൈപ്പിടൽ ജോലികളുടെ ഭാഗമായാണ് ഇവിടമെല്ലാം വെട്ടിപ്പൊളിച്ചത്. ഒരു വർഷമായിട്ടും നന്നാക്കാൻ കഴിഞ്ഞിട്ടില്ല. ഞാർ നട്ട് സമരം മുതൽ നാട്ടുകാരെ അർബാന (നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഒറ്റച്ചക്ര വണ്ടി)യിൽ നാട്ടുകാരെ യാത്ര ചെയിപ്പിച്ചുള്ള സമരം വരെ നടത്തിയിട്ടും അധിക‌ൃതർക്ക് ഒന്നും ചെയ്യാനായില്ല.

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പോലും ഇതാണിപ്പോൾ വിഷയം. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നിന്നു കാഞ്ഞാണിയിലേക്കു വരുന്ന ഭാഗം ഇനിയും പൊളിക്കണമെന്നും പറയുന്നു. ഒരോ കിലോമീറ്ററും പൊളിച്ച് പൈപ്പിട്ടശേഷം ടാർ ചെയ്ത് ഭംഗിയാക്കിയിട്ടേ ബാക്കി പൊളിക്കാവൂ എന്നാണു നിർദേശം. എന്നാൽ നടപ്പാകുന്നില്ല. ജല അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിൽ ഏകോപനമില്ല.

എംഎൽഎ സി.സി. മുകുന്ദൻ ജില്ലാ വികസന സമിതിയോഗത്തിൽ പ്രശ്നം അവതരിപ്പിച്ചിട്ടും രക്ഷയില്ല. മരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളുടെ യോഗം വിളിച്ചു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. മൂന്നുമാസത്തിനുള്ളിൽ റോഡു നന്നാക്കാമെന്നു പ്രഖ്യാപനമുണ്ടായി. കാര്യമായ മാറ്റം റോഡിൽ കാണാനില്ല. ഇരുചക്രവാഹനക്കാർ വീണു പരുക്കേൽക്കുന്നതു പതിവു സംഭവമാണ്.

English Summary: Peringottukara Road issue, Troll 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com