അന്തിക്കാട്ടുകാരന്റെ ചിത്രത്തിന് ട്രിപ്പിൾ തിളക്കം
Mail This Article
അന്തിക്കാട് ∙ അന്തിക്കാട്ടുകാരൻ സംവിധാനം ചെയ്ത സിനിമയ്ക്ക് 3 സംസ്ഥാന അവാർഡുകൾ. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചലച്ചിത്രം മികച്ച ഗാനരചയിതാവിനും സ്വഭാവ നടനും ഡബ്ബിങ് ആർട്ടിസ്റ്റിനുമുള്ള അവാർഡുകളാണു നേടിയത്. സ്മരണകൾ കാടായി എന്നു തുടങ്ങുന്ന ഗാനത്തിനാണ് അൻവർ അലി മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടിയത്.
നായികാ കഥാപാത്രത്തിന്റെ പിതാവായി അഭിനയിച്ച സുധീഷ് മികച്ച സ്വഭാവ നടനും ചിത്രത്തിലെ 3 കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഷോബി തിലകൻ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുമായി. നാടകകൃത്തായിരുന്ന എ.ശാന്തകുമാർ ആദ്യമായി കഥയും തിരക്കഥയും എഴുതിയ അവാർഡ് സിനിമ കോവിഡ് പ്രതിസന്ധികൾക്കിടയിലാണു റിലീസായത്. ചിത്രം പ്രദർശനം തുടരുമ്പോഴാണ് ലോക് ഡൗണിനെ തുടർന്ന് തിയറ്ററുകൾ അടച്ചത്. എ.ശാന്തകുമാർ പിന്നീട് കോവിഡ് ബാധിച്ചു മരിച്ചു. ബയോടാക്കീസിന്റെ ബാനറിൽ രാജീവ് കുമാറാണ് നിർമാണം.