കൊടകരയിൽ താഴ്ന്ന പ്രദേശം മുങ്ങി; പുഴപോലെ ദേശീയപാത
Mail This Article
കൊടകര ∙ കനത്തമഴയെത്തുടർന്നു കാവിൽപാടത്ത് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സമീപത്തെ വീടുകളിലേക്കു മാറ്റി. അരിമ്പൂക്കാരൻ വർഗീസിന്റെ വീടിനുള്ളിലും വെള്ളം കയറി. ദുരിതാശ്വാസ ക്യാംപ് തുറക്കാൻ തയാറെടുപ്പ് നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ പറഞ്ഞു. പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപം ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം വാഹനയാത്രക്കാർ ദുരിതത്തിലായി. അഴുക്കുചാൽ നിർമിക്കാത്തതാണു വെള്ളക്കെട്ടിനു കാരണം.
കുറ്റിക്കാടൻ ആന്റണി, ചുങ്കൻ വർഗീസ്, കോമ്പാൻ ബിജു എന്നിവരുടെ വീടുകളിലേക്കു വെള്ളം കയറി. ടി.ജെ.സനീഷ് കുമാർ ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചു. കൊടകര പള്ളിക്കു സമീപവും മദർ ആശുപത്രി പരിസരത്തും വെള്ളക്കെട്ടു മൂലം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിക്കുളങ്ങര സ്കൂൾ ജംക്‌ഷനിൽ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെ തുടർന്നു വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.