സെക്കൻഡിൽ 2 ലക്ഷം ലീറ്റർ വെള്ളം ചാലക്കുടി പുഴയിലേക്ക്; പെരിങ്ങൽകുത്ത് ഡാമിലെ സ്ലൂസ് വീണ്ടും തുറന്നു
Mail This Article
അതിരപ്പിള്ളി ∙ പെരിങ്ങൽകുത്ത് ഡാമിലെ സ്ലൂസ് വീണ്ടും തുറന്നു. പറമ്പിക്കുളം ഡാമിൽ നിന്നു 2600 ഘനഅടി വെള്ളം എത്തിയപ്പോഴാണ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം മുൻകരുതൽ നടപടികളുടെ ഭാഗമായി സ്ലൂസ് വീണ്ടും തുറന്നത്. പകൽ 2.30ന് ഒരു സ്ലൂസ് തുറന്നതോടെ സെക്കൻഡിൽ 2 ലക്ഷം ലീറ്റർ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകി. ജലനിരപ്പ് 419.41 മീറ്ററിലേക്ക് ഉയർന്നതോടെ സ്പിൽവേ ഷട്ടറുകളിലൂടെയും ഒഴുക്ക് ആരംഭിച്ചു. 424 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് 416 മീറ്ററായി താഴ്ത്തുന്നതിനാണു തീരുമാനമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.
പെരിങ്ങൽകുത്ത് ഡാമിൽ നിന്നു വിട്ട വെള്ളം എത്തിയതോടെ വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ ശക്തിയാർജിച്ചു. ഇതോടെ വിനോദ കേന്ദ്രങ്ങളിലേക്കു സന്ദർശകർക്കു പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഡാമിലെ സംഭരണം 416 മീറ്ററായി കുറഞ്ഞാൽ സ്ലൂസ് അടച്ച് പുഴയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷോളയാർ ഡാമിലെ ജലവിതാനം 2661.70 ആയി ഉയർന്നു. 2663 അടി ആണു സംഭരണശേഷി.