ADVERTISEMENT

തൃശൂർ∙ കോവിഡു കാലത്തെ വ്യയാമമില്ലായ്മ മൂലം ജീവിത ശൈലീ രോഗങ്ങളുമായി ആനകൾ ചരിയുന്നു. കഴിഞ്ഞ 37 മാസത്തിനിടയിൽ ചരിഞ്ഞ 74 ആനകളിൽ ഇരുപത്തിയഞ്ചോളം ആനകൾക്കുണ്ടായിരുന്നതു ജീവിത ശൈലീ രോഗമാണെന്നു രേഖകൾ വ്യക്തമാക്കുന്നു. പ്രായമായ ആനകളുടെ മരണത്തിനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. ശ്വാസകോശത്തിനും ഹൃദയത്തിനുമുള്ള അസുഖമാണു പ്രായം കുറഞ്ഞ ആനകളുടെ മരണത്തിനു പ്രധാന കാരണം.ശ്വാസ കോശത്തിന്റെ ശേഷി കുറയുന്നതും അണുബാധയുമാണു ആനകൾ ചരിയുന്നതിന് പ്രധാന കാരണം. ആന ദിവസവും ചുരുങ്ങിയതു 10 കിലോമീറ്ററെങ്കിലും നടക്കണം.

കോവിഡ് വന്നതോടെ ആനകൾ കെട്ടിയിട്ട സ്ഥലത്തു തന്നെ നിൽക്കേണ്ടി വന്നു. ഒരിടത്ത് ഒറ്റപ്പെട്ടുപോയാൽ മനുഷ്യനുണ്ടാകാൻ സാധ്യതയുള്ള മാനസിക,ആരോഗ്യ പ്രശ്നംതന്നെയാണു ആനയ്ക്കുമുണ്ടാകുന്നത്. പ്രത്യേകിച്ചും ആളുകളുമായി ധാരാളം ഇടപഴകി പരിചയമുള്ള ആനകൾക്ക്. ആനകൾ നടക്കുകയോ അധ്വാനിക്കുകയോ ചെയ്യുമ്പോൾ തുമ്പിക്കൈയിലൂടെയൊരു ദ്രാവകം പുറത്തുവരും. ഇതു മനുഷ്യനു വിയർക്കുന്നതിനു തുല്യമാണ്. പല ആനകളുടെയും തുമ്പിക്കൈ വരണ്ട അവസ്ഥയിലാണ്.

മാത്രമല്ല ഇതിലൂടെ അകത്തേക്ക് എടുക്കുന്ന ശ്വാസത്തിന്റെ അളവും കുറഞ്ഞേക്കും. ശ്വാസ കോശ അണുബാധയ്ക്കുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. പ്രായമായ ആനകൾക്കു വളരെ പെട്ടെന്നാണ് ഈ അവസ്ഥ വരുന്നത്. അതു മരണത്തിനിടയാക്കുമ്പോൾ പ്രയാധിക്യമുള്ള മരണമായേ കണക്കാക്കുന്നുള്ളു. കഴിഞ്ഞ വർഷം മാത്രം 29 ആന ചരിഞ്ഞിട്ടുണ്ട്. ഇതിൽ 15 ആനകളുടെ മരണവും ജീവിത ശൈലിയുമായി ബന്ധപ്പെട്ടുണ്ടായതാണ്. എന്നാൽ ഇതിന്റെ കൃത്യമായ പഠന രേഖ ലഭ്യമല്ല.

ആനകളുടെ മരണത്തിനു ഇതുവരെ ഇടയാക്കിയിരുന്ന പ്രധാന അസുഖം എരണ്ടക്കെട്ടാണ്. പിണ്ഡം പുറത്തു പോകാതെയുള്ള മരണമാണിത്. എന്നാൽ ഇപ്പോൾ അതിലും എത്രയോ കൂടുതലാണു മറ്റ് അസുഖങ്ങൾ മൂലമുള്ള രണം. 2018ലെ കണക്കനുസരിച്ചു കേരളത്തിൽ 524 നാട്ടാനകളാണുള്ളത്. ഇതിനു ശേഷം നൂറോളം ആനകൾ ചരിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്രയേറെ ആനകൾ തുടർച്ചയായി ചരിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com