128 വർഷം പഴക്കമുള്ള പാത; വില്ലൻ വളവ് എന്ന അപകട വളവും ഇല്ലാതായി, 16 കടകളിൽ 13 എണ്ണവും അടച്ചുപൂട്ടി...
Mail This Article
വാണിയമ്പാറ ∙ പരമ്പരാഗത പാത എന്നെന്നേക്കുമായി അടഞ്ഞതോടെ കുതിരാനിലെ വ്യാപാരങ്ങൾ നിലയ്ക്കുന്നു. 128 വർഷം പഴക്കമുള്ള പാതയിൽ ഇരുമ്പുപാലത്തിനു സമീപത്തെ 16 കടകളിൽ 13 എണ്ണവും അടച്ചുപൂട്ടി. ഒരു രൂപ പോലും വരുമാനമില്ലാത്തതു കൊണ്ടാണു പൂട്ടേണ്ടി വന്നതെന്നു കടക്കാർ വിഷമത്തോടെ പറയുന്നു. യാത്രയ്ക്കിടയിലെ ക്ഷീണമകറ്റാൻ സിനിമാ താരങ്ങൾ മുതൽ സഞ്ചാരികൾ വരെ ആശ്രയിച്ചിരുന്ന ഹോട്ടലുകളും തട്ടുകടകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
പീച്ചി ജലസംഭരണിയുടെ ഭാഗമായ അരുവിക്കു കുറുകെ ഇരുമ്പുപാലം നിർമിക്കുന്നതു ബ്രിട്ടിഷ് ഭരണകാലത്താണെന്നു കരുതുന്നു. രാജഭരണകാലത്തെ പഴയപാലം പൊളിച്ച ശേഷമായിരുന്നു പുതിയ പാലത്തിന്റെ നിർമാണം. ആ പാലത്തോടു ചേർന്ന സ്ഥലം പിന്നീട് ഇരുമ്പുപാലം എന്നറിയപ്പെട്ടു തുടങ്ങി. എഴുപതുകളിൽ ദേശീയപാത നിർമിച്ചപ്പോൾ ഇരുമ്പുപാലത്തിന്റെ ദിശയ്ക്കനുസരിച്ചായിരുന്നു രൂപരേഖ തയാറാക്കിയത്.
15 വർഷം മുൻപു നടത്തിയ സർവേ പ്രകാരം ദിവസവും കുതിരാൻ വഴി കടന്നുപോകുന്നത് 25,000 മുതൽ 28,000 വരെ വാഹനങ്ങളാണെന്നു കണ്ടെത്തിയിരുന്നു. ഇപ്പോഴത് ഇരട്ടിയോളമാണ്. കൂറ്റൻ ട്രെയ്‌ലർ വാഹനങ്ങളും ഇക്കൂട്ടത്തിപ്പെടും.
വളഞ്ഞുപുളഞ്ഞു കുത്തനെയുള്ള പാതയിലൂടെ ഇത്രയധികം വാഹനങ്ങളുടെ സഞ്ചാരം മണിക്കൂറുകൾ നീണ്ട കുരുക്കും സൃഷ്ടിച്ചിരുന്നു. പരമ്പരാഗത പാത അടയ്ക്കുന്നതോടെ വില്ലൻ വളവ് എന്ന അപകട വളവും ഇല്ലാതായി. കുതിരാൻ ക്ഷേത്രത്തിലേക്കും സമീപത്തെ പത്തോളം സ്വകാര്യ ഭൂമിയിലേക്കും മാത്രമായി ഇനി ഇതുവഴിയുള്ള സഞ്ചാരം ചുരുങ്ങും.