കോവിഡ് നിയന്ത്രണം കർശനമാക്കും
Mail This Article
തൃശൂർ ∙ കോവിഡ് വ്യാപനം ശക്തമായതിനാൽ ജില്ലയിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന സിഎഫ്എൽടിസികൾ (കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ), ഡിസിസികൾ (ഡൊമിസിലിയറി കെയർ സെന്റർ) എന്നിവ വീണ്ടും തുറക്കാനും മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ക്വാറന്റീൻ ചെയ്യിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തരുതെന്നു കലക്ടർ ഹരിത വി.കുമാർ നിർദേശിച്ചു. ഗ്രാമസഭകൾ ഉൾപ്പെടെയുള്ള യോഗങ്ങൾ ഓൺലൈനായി ചേരാൻ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഉൾപ്പെടെ നോട്ടിസ് നൽകിയതായി പൊലീസ് അറിയിച്ചു.
ആർആർടികൾ വീണ്ടും
∙ ലോക്ഡൗൺ കാലത്തു രൂപീകരിച്ച വാർഡ്തല ആർആർടികൾ പുനഃസ്ഥാപിക്കും
∙ ഹോം ഐസലേഷനും സമ്പർക്ക രോഗികളുടെ ക്വാറന്റീനും ശക്തിപ്പെടുത്താൻ 2 ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേരണം
∙ വ്യാപനം കൂടിയ ഇടങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ്
∙ നിയമസഭാ മണ്ഡലം തലത്തിൽ ചാർജ് ഓഫിസർമാരെ നിയമിക്കും
∙ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം
28 ഇടത്ത് ക്ലസ്റ്റർ
കോവിഡ് പടരുന്നതായി കണ്ടെത്തിയ ക്ലസ്റ്ററുകളുടെ എണ്ണം 28 ആയി ഉയർന്നു. ഇവയിൽ വിദ്യാഭ്യാസ–സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടും. ഇതിൽ 10 ക്ലസ്റ്ററുകൾ പുതുതായി രൂപപ്പെട്ടവയാണ്. കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ ഉൾപ്പെടെയാണിത്.
മെഡി.കോളജിലും നിയന്ത്രണം
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം രാവിലെ 11 വരെയായി പുനഃക്രമീകരിച്ചു. വാർഡുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു.