ജോബ് ഫെയർ: 192 പേർക്ക് ജോലി, 596 പേർ ചുരുക്കപ്പട്ടികയിൽ
Mail This Article
തൃശൂർ∙ എൻജിനീയറിങ് കോളജിൽ ജില്ലാ ഭരണകൂടവും കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തിയ മെഗാ ജോബ് ഫെയറിൽ ആയിരത്തോളം ഉദ്യോഗാർഥികൾ പങ്കെടുത്തു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. 83 കമ്പനികളാണ് പങ്കെടുത്തത്. 192 പേർക്ക് ജോലി ലഭിച്ചു, 596 പേർ ചുരുക്കപ്പട്ടികയിൽ ഇടം കണ്ടു.
വിദ്യാർഥികൾ തൊഴിൽ അന്വേഷകർ എന്നതിലുപരി തൊഴിൽ ദാതാക്കളായി മാറണമെന്നും ഇതിനുള്ള പദ്ധതികൾ ക്യാംപസിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 10,000 പേർക്കു തൊഴിൽ ഉറപ്പുവരുത്താനാണു ശ്രമമെന്നു കലക്ടർ ഹരിത വി. കുമാർ പറഞ്ഞു. കോവിഡ് കൂടിയതിനാൽ പൊതു പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ജോബ് ഫെയർ,
മത്സരപരീക്ഷകൾ ഇവയ്ക്കു നിയന്ത്രണം ഒഴിവാക്കിയിരുന്നു. ചില കമ്പനികൾ ഓൺലൈനായാണ് ഇന്റർവ്യു നടത്തിയത്. പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കെഇഎം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മധുസൂദനൻ, പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, ജില്ലാ പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത എന്നിവർ പ്രസംഗിച്ചു.
മാസ്കിലുണ്ട് മൈക്ക്
തൃശൂർ∙ മാസ്കിട്ടു സംസാരിക്കുമ്പോൾ കേൾക്കുന്നില്ല എന്നു പരാതിയുള്ളവർക്കു പരിഹാരവുമായി ഉച്ചഭാഷിണി ഘടിപ്പിച്ച മാസ്കുമായി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ ജോബ് ഫെയറിലെത്തി. മാസ്ക് താഴ്ത്തിയോ ശബ്ദം അധികം ഉയർത്തിയോ സംസാരിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണിത്. കോളജിലെ പൂർവവിദ്യാർഥികളും മലപ്പുറം സ്വദേശികളുമായ മുഹമ്മദ് റിഷാൻ,
കെ.ടി. സവാദ് എന്നിവരും ഇപ്പോഴത്തെ വിദ്യാർഥിയായ തൃശൂർ സ്വദേശി കെവിൻ ജേക്കബും ചേർന്നു വികസിപ്പിച്ച ഉപകരണത്തിനു ക്യുനൈറ്റ്സ് വോയ്സ് ആംപ്ലിഫയർ എന്നാണു പേര്. മെഗാ ജോബ് ഫെയറിൽ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. qnayds.com എന്ന വെബ്സൈറ്റ് വഴിയാണ് ഉപകരണത്തിന്റെ പ്രചാരണം.