ADVERTISEMENT

ചാവക്കാട്∙ ചേറ്റുവ മുതൽ അണ്ടത്തോട് വരെ ദേശീയപാത മരണപാതയാകുന്നു. അപകടങ്ങൾ ദിനംപ്രതി വർധിച്ചിട്ടും അധികൃതർ പുലർത്തുന്ന അനാസ്ഥ പ്രതിഷേധത്തിനിടയാക്കുന്നു.10 മുതൽ 20 വരെ പേരുടെ ജീവനാണ് ഓരോ വർഷവും അപകടങ്ങളിൽ പൊലിയുന്നത്. പരുക്കേൽക്കുന്നവരുടെ എണ്ണം വർഷവും നൂറുകണക്കിന് വരും. റോഡ് അശാസ്ത്രീയമായി നിർമിച്ചതും അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമെന്നാണ് പരാതി.

വേഗം നിയന്ത്രിക്കാൻ നടപടികളില്ലാത്തത് അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. കോഴിക്കോട്ടേക്കും എറണാകുളത്തേക്കും എളുപ്പമെത്താൻ ആശ്രയിക്കുന്നത് പൊന്നാനി വഴിയുള്ള റോഡാണ്. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ചാവക്കാട് ടൗണിലെത്തിയാണ് പൊന്നാനി ഭാഗത്തേക്ക് കടക്കുന്നത്. ഇതു മൂലം ചാവക്കാട് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

കുന്നംകുളം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും പാവറട്ടിയിൽ നിന്നു വരുന്ന വാഹനങ്ങളും എറണാകുളത്തു നിന്നു വരുന്ന വാഹനങ്ങളും ചാവക്കാട് ടൗണിലെത്തിയാണ് കടന്നുപോകുന്നത്. ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസുകാരില്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു. മണത്തല, എടക്കഴിയൂർ പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.

വാഹനങ്ങൾ അപകടമുണ്ടാക്കി നിർത്താതെ പോകുന്നതു പതിവാണ്. വീടുകളിലും കടകളിലും വച്ചിട്ടുള്ള ക്യാമറകളാണ് ഇപ്പോൾ പൊലീസിന് ആശ്രയം. പലപ്പോഴും വാഹനം തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. അപകടവും മരണവും പതിവായ പ്രദേശത്ത് ട്രാഫിക് പൊലീസ് യൂണിറ്റ് സ്ഥിരമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ഡിവൈഡറുകളും ദിശാസൂചികളും ചെറിയ വേഗത്തടകളും റോഡിൽ സ്ഥാപിച്ചാൽ അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടാക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com