മീൻ ലഭ്യത കുറഞ്ഞു; കടലോളം കണ്ണീർ
Mail This Article
കയ്പമംഗലം ∙ കടലിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മീൻ ലഭ്യത കുറഞ്ഞത് പരമ്പരാഗത തൊഴിലാളികൾക്ക് പ്രതിസന്ധിയായി. മേഖലയിൽ മീൻപിടിക്കാൻ പോവുന്ന ഭൂരിഭാഗം ഫൈബർ വള്ളങ്ങൾക്കും മണ്ണെണ്ണയുടെ പണം പോലും കടം വരുന്ന അവസ്ഥയാണ്. രാവും പകലുമുള്ള അശാസ്ത്രീയ മീൻപിടിത്തം നിയന്ത്രിക്കാത്തതിനാൽ വരും നാളുകളിൽ മീൻ ക്ഷാമം രൂക്ഷമാവാൻ സാധ്യത കൂടുതലാണ്. ചെറുവള്ളങ്ങളുടേയും എൻജിന്റേയും കാലാവധി വെട്ടിക്കുറച്ചതും തീരദേശത്തെ തൊഴിലാളികളെ വലച്ചിരിക്കുകയാണ്.
നിലവിലുള്ള പകുതിയോളം ചെറുവള്ളക്കാരെ ഭേദഗതി ബാധിച്ചിട്ടുണ്ട്. 2012ന് ശേഷമുള്ള വള്ളങ്ങൾക്കും, 2014 ശേഷമുള്ള എൻജിനുകൾക്കുമാണു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽ വള്ളത്തിന്റെ ഉറപ്പ് മാത്രമായിരുന്നു മാനദണ്ഡം. ഫിഷറീസ് വകുപ്പിന്റെ പുതിയ തീരുമാനം വന്നതോടെ പഴയ വള്ളങ്ങൾ തീരത്ത് കയറ്റിയിട്ടിരിക്കുകയാണ്.
ചെറുവള്ളക്കാർക്കു മണ്ണെണ്ണ പെർമിറ്റ് ലഭിക്കാത്തതിനാൽ ഇവരുടെ പണി പൂർണമായും സ്തംഭനത്തിലാണ്. അടിക്കടിയുള്ള കടലാക്രമണങ്ങളും തൊഴിലാളികൾക്ക് ദുരിതമായി. ചാമക്കാല, കൂരിക്കുഴി,കമ്പനിക്കടവ്, പെരിഞ്ഞനം ആറാട്ടുകടവ്, മതിലകം കൂളിമുട്ടം കടവുകളിൽ നൂറുകണക്കിന് പഴയ ചെറുവള്ളങ്ങളാണുള്ളത്.