ADVERTISEMENT

തൃശൂർ∙ സാമ്പത്തിക, വ്യവസായ രംഗത്തു നേട്ടമുണ്ടാക്കുന്ന ആറുവരിപ്പാതയും തുരങ്കവും. തൃശൂരിൽനിന്നു 100 മിനിറ്റുകൊണ്ടു കോയമ്പത്തൂർവരെ എത്താവുന്ന പാതയാണു പൂർണമായും തുറന്നത്. ഇതിൽ കാൽഭാഗത്തോളം ആറുവരി ഗതാഗതമാണ്. ബാക്കി നാലുവരിയും. വാളയാർ– വടക്കഞ്ചേരി ആറുവരി പാത വരാനിരിക്കുകയും ചെയ്യുന്നു. ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വൻ മാർക്കറ്റായ കോയമ്പത്തൂരുമായി ഉണ്ടാകുന്ന അടുപ്പം വ്യവസായത്തിലും കച്ചവടത്തിലും ഗുണം ചെയ്യും.

കുതിരാൻ രണ്ടാം തുരങ്കത്തിലൂടെ ആദ്യമായി കടന്നുപോകുന്ന കെഎസ്ആർടിസി തൃശൂർ– പാലക്കാട് ടൗൺ ടു ടൗൺ ബസ്.
കുതിരാൻ രണ്ടാം തുരങ്കത്തിലൂടെ ആദ്യമായി കടന്നുപോകുന്ന കെഎസ്ആർടിസി തൃശൂർ– പാലക്കാട് ടൗൺ ടു ടൗൺ ബസ്.

ഇവിടെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ പെട്ടെന്നുതന്നെ കോയമ്പത്തൂർപോലൊരു വലിയ മാർക്കറ്റിലെത്തിക്കാമെന്നതു കാർഷിക, വ്യവസായ രംഗത്തുണ്ടാക്കുന്ന നേട്ടം ചെറുതാകില്ല. ഫാഷൻ ഡിസൈനർമാർക്കുപോലും അവരുടെ ഉൽപന്നങ്ങൾ പെട്ടെന്നു എത്തിക്കാമെന്നതു വലിയ നേട്ടമാണ്. ദൂരം കൂടുതലാണെങ്കിലും യാത്രാ സൗകര്യംകൊണ്ടു കോയമ്പത്തൂരും കൊച്ചിയും തൃശൂരിനു ഒരുപോലെയാകുകയാണ്.

IN ; പാലക്കാടു ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന കുതിരാൻ രണ്ടാം തുരങ്കത്തിന്റെ ഉൾവശം.
IN ; പാലക്കാടു ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന കുതിരാൻ രണ്ടാം തുരങ്കത്തിന്റെ ഉൾവശം.

വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും ഈ അടുപ്പമുണ്ടാക്കുന്ന നേട്ടം ചെറുതാകില്ല. കൂടുതൽ പേർക്കു പരിശീലനത്തിനും മെച്ചപ്പെട്ട തൊഴിൽ അവസരത്തിനും ഇതുവഴിയൊരുക്കും. വരാനിരിക്കുന്ന കൊച്ചി– കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ ഈ പാതയുടെ പങ്കുവലുതാണ്. ഷോപ്പിങ് അവസരങ്ങൾ കൂടുന്നുവെന്നതു ഉപഭോക്താക്കൾക്കു േനട്ടമാകും.

OUT ; കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ കിഴക്കേ തുരങ്ക കവാടം
OUT ; കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ കിഴക്കേ തുരങ്ക കവാടം

ഭക്ഷ്യോൽപാദന രംഗത്തുള്ളവർക്കും ഇതിന്റ ഗുണം ലഭിക്കും.പ്രത്യേകിച്ചും കേക്ക്,അച്ചാർ തുടങ്ങിയ അയൽ സംസ്ഥാന മാർക്കറ്റിൽ താൽപര്യമുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവർക്ക്. കയറ്റുമതി സാധ്യതയുള്ള പഴ വർഗങ്ങൾ കൃഷി ചെയ്യുന്നവർക്കും വരാനിരിക്കുന്നത് വൻ അവസരങ്ങളുടെ സമയമാണ്.

മണ്ണോ കല്ലോ വീഴില്ല; സുരക്ഷയാണ് മുഖ്യം

കുതിരാൻ ∙ രണ്ടാം തുരങ്കവും തുറന്നതോടെ കുതിരാൻ വഴി സുരക്ഷിത യാത്രയ്ക്കു വഴിയൊരുങ്ങി. ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശന സുരക്ഷാ സംവിധാനങ്ങളാണു തുരങ്കത്തിൽ ഒരുക്കിയിട്ടുള്ളത്. രണ്ടു തുരങ്കങ്ങളിലുമുള്ള പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ:

∙ ഇരു തുരങ്കങ്ങളിലും 5 വീതം എസ്ഒഎസ് സ്പീക്കറുകൾ. അപകടങ്ങൾ സംഭവിച്ചാൽ മുന്നറിയിപ്പു നൽകും. മൈക്ക് സംവിധാനം കൂടിയുള്ളതിനാൽ കൺട്രോൾ റൂമുമായി യാത്രക്കാർക്ക് ആശയ വിനിമയവും നടത്താം. 

∙ അപകടമുണ്ടായാലോ വാഹനങ്ങൾ തകരാറിലായാലോ ഗതാഗതം സ്തംഭിക്കില്ല. ഓരോ 340 മീറ്ററിലും ഇരു തുരങ്കങ്ങളെയും ബന്ധ‍ിപ്പിക്കുന്ന ഇടനാഴി തുരങ്കങ്ങളുണ്ട്. കേടായ വാഹനങ്ങൾ ഇവിടേക്കു നീക്കും. 

∙ ഓരോ 50 മീറ്ററിലും ഫയർ ഹൈഡ്രന്റ് പോയിന്റുകൾ. കാർബൺ മോണോക്സൈഡ് നീക്കാൻ 10 വലിയ ഫാനുകൾ. 

∙ തുരങ്ക മേൽക്കൂരയിൽ നിന്നു കല്ലോ മണ്ണോ വീഴുന്നതു തടയാൻ രണ്ടാം തുരങ്കത്തിന്റെ മേൽക്കൂര മുഴുവൻ ഗാൻട്രി കോൺക്ര‍ീറ്റിങ് നടത്തിയിട്ടുണ്ട്. 

∙ 20 ഇടങ്ങളിൽ അഗ്നിരക്ഷാ സംവിധാനം. 2 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, ഓട്ടമാറ്റിക് പമ്പുകൾ, 2 ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ്, ഫയർ ഹോസ് റീലുകൾ, സ്മോക് ഡിസ്ചാർജർ സംവിധാനം. ഓരോ 50 മീറ്ററിലും ഫയർ എക്സ്റ്റിങ്ഷ്വർ . 

∙ തുരങ്കത്തിനു മുകളിൽ 10 എക്സോസ്റ്റ് ഫാനുകൾ. തുരങ്കത്തിനുള്ളിലെ താപനില നിയന്ത്രിക്കുന്നത് ഈ ഫാനുകൾ. തുരങ്കത്തിലെ താപനില കൺട്രോൾ റൂമിൽ അറിയാൻ കഴിയും. 

∙ 10 സിസിടിവി ക്യാമറകൾ. ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടിടത്തും കൺട്രോൾ റൂമുകൾ. 2 വരികളിലായി 850 എൽഇഡി ലൈറ്റുകൾ. 

∙ തുരങ്കത്തിനുള്ളിലെ ദൂരവും താപനിലയും വ്യക്തമാക്കാൻ ഇലക്ട്രോണിക് ബോർഡുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com