കോവിഡ് കൂടുന്നു; തൃശൂർ ജില്ല ബി കാറ്റഗറിയിൽ, പൊതുപരിപാടികൾ നടത്താൻ അനുമതിയില്ല...
Mail This Article
തൃശൂർ ∙ കോവിഡ് വ്യാപനത്തിൽ ജില്ല ബി കാറ്റഗറിയിൽ പ്രവേശിച്ചു. ഇനി പൊതു പരിപാടികൾ നടത്താൻ അനുമതിയില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സമുദായ പരിപാടികൾക്കെല്ലാം വിലക്കു ബാധകം. മതപരമായ ആരാധനകൾ ഓൺലൈൻ വഴി മാത്രമേ നടത്താൻ പാടുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 10 ശതമാനത്തിലേറെ കോവിഡ് രോഗികളാകുമ്പോഴും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി 1ൽ നിന്ന് ഇരട്ടിയിലേക്കു കൂടുമ്പോഴും ആണു ബി കാറ്റഗറിയിലാകുന്നത്.
വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. അതേസമയം, കോവിഡ് രോഗവ്യാപനം കൂടിയതോടെ നിരത്തുകളിലും സ്ഥാപനങ്ങളിലും തിരക്കു കുറഞ്ഞു തുടങ്ങി. സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ട്. പരമാവധി വീട്ടിൽ തന്നെ കഴിയുക എന്ന ജാഗ്രതാ നിർദേശം ഗൗരവത്തോടെ കാണുന്നവരുടെ എണ്ണം കൂടിയതാണു കാരണം. സ്വകാര്യ സ്ഥാപനങ്ങളേറെയും വർക്ക് അറ്റ് ഹോം സംവിധാനത്തിലേക്കു വീണ്ടും മാറി. സർക്കാർ ഓഫിസുകളിലേക്ക് അപേക്ഷയുമായി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.
2687 പേർകൂടി പോസിറ്റീവ്
തൃശൂർ ∙ ജില്ലയിൽ കോവിഡ് നിരക്ക് ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലെ 2687 പേർ പോസിറ്റീവായി. 1802 പേർ കോവിഡ് മുക്തരായി. ആശുപത്രികളിൽ ചികിത്സയിലുള്ള 833 പേരും വീടുകളിൽ നിരീക്ഷണത്തിലുള്ള 18,965 പേരുമടക്കം 22,485 പേർ നിലവിൽ ചികിത്സയിലുണ്ട്.
പുതുതായി റിപ്പോർട്ട് ചെയ്ത ഏഴെണ്ണമടക്കം ജില്ലയിൽ 71 ക്ലസ്റ്ററുകൾ നിലവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇതുവരെ 47,71,591 പേർക്കു വാക്സീൻ നൽകി. 1,09,585 കുട്ടികളും ഇക്കൂട്ടത്തിൽപ്പെടുന്നു.