‘രാജമുദ്ര കേസ് ഡയറി’ മുതൽ ‘കാളമന ചെപ്പേടുകൾ’ വരെ: സുരേന്ദ്രന് പൊലീസ് എഴുത്തിൽ ഗുഡ് സർവീസ് ‘എൻട്രി’
Mail This Article
തൃശൂർ ∙ പൊലീസുകാരൻ കേസിന്റെ കുറ്റപത്രം മാത്രമെഴുതിയാൽ മതിയോ? പൊലീസുകാരൻ മിടുക്കനായ എഴുത്തുകാരൻ ആയാൽ അത് നോവലാക്കുക എന്ന ‘കുറ്റവും’ ചെയ്യും. സുരേന്ദ്രൻ മങ്ങാട്ടിന്റെ ‘രാജമുദ്ര കേസ് ഡയറി’ എന്ന നോവൽ അങ്ങനെ പിറന്നതാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിൽ ഡിവൈഎസ്പി ആയ തൃശൂർ എറവ് സ്വദേശി സുരേന്ദ്രന്റെ ഏഴാമത്തെ നോവലിന് പാവറട്ടി എസ്ഐ ആയിരിക്കുമ്പോൾ അന്വേഷിച്ച കേസ് ആണ് നോവലിന്റെ ഇതിവൃത്തം. കുറ്റാന്വേഷണ നോവൽ മാത്രമല്ല സുരേന്ദ്രന്റെ കയ്യിൽ. 2007–ൽ ഗുരുവായൂരിൽ എസ്ഐ ആയിരിക്കെയാണ് ആദ്യ നോവൽ ‘കർമം ക്രിയ’ പുറത്തിറങ്ങിയത്.
അണികളിൽ ഒരാൾ’ ‘മണൽവീടുകൾ’ എന്നീ കഥാസമാഹരങ്ങളും ഇറങ്ങി. സുരേന്ദ്രന്റെ പരിസ്ഥിതി കഥകൾ എല്ലാം ചേർത്ത് തയാറാക്കിയ ‘മണ്ണും മരങ്ങളും പറഞ്ഞത്’ എന്ന സമാഹാരം സുഗതകുമാരിയാണ് പ്രകാശനം ചെയ്തത്. ഇതിനിടെ 2011ൽ ‘കാലത്തിന്റെ തലേവരകൾ’ എന്ന നോവൽ എഴുതിയിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ അടിസ്ഥാനമാക്കിയുള്ള ‘സർവം കാലകൃതം’ എന്ന നോവൽ സുരേന്ദ്രനിലെ എഴുത്തുകാരനെ അടയാളപ്പെടുത്തി. 200 വർഷത്തെ മധ്യകേരളത്തിന്റെ ചരിത്രം പറയുന്ന ‘കാളമന ചെപ്പേടുകൾ’ ആണ് മറ്റൊരു നോവൽ.
ഗോതുരുത്തിന്റെയും വെണ്മനാടിന്റെയും ചരിത്രം ഇതിലുണ്ട്. ‘എരിഞ്ഞടങ്ങാത്ത പകൽ’ എന്ന ചെറുകഥാ സമാഹാരം 2018ൽ പുറത്തിറക്കി. ഇന്റേണൽ സെക്യൂരിറ്റിയിൽ ജോലി ചെയ്യവേ 2014ൽ കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതിയെ ചോദ്യം ചെയ്യാൻ പോയപ്പോൾ കിട്ടിയ അറിവുകളിൽ കാൽപനികത ചേർത്തുവച്ചാണ് ‘ദൈവത്തിന്റെ നോക്കെത്താ ദൂരങ്ങൾ’ എന്ന നോവൽ എഴുതിയത്. 25 വർഷം ഒളിവിൽ കഴിയേണ്ടി വന്ന പ്രതിയുടെ ജീവിതമാണ് ഈ നോവൽ. ‘ബലരാമൻ’ എന്ന നോവൽ മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്.
വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊലീസ് സേന നിർമിച്ച ‘ഡയൽ 1091’ സിനിമയുടെ കഥയും തിരക്കഥയും സുരേന്ദ്രൻ മങ്ങാട്ട് ആണ്. ആയിരത്തോളം സ്കൂളുകളിലാണ് ഇതു പ്രദർശിപ്പിച്ചത്. അഴിമതിക്കെതിരെ ‘നിശബ്ദരാവരുത്’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനവും സുരേന്ദ്രൻ ആയിരുന്നു. 73 ഗുഡ് സർവീസ് എൻട്രി നേടിയിട്ടുണ്ട്. സാഹിത്യ പ്രവർത്തനങ്ങൾക്ക് ഭാര്യ സ്മിതയുടെ പിന്തുണയുണ്ട്. മക്കൾ: ശ്രദ്ധ, ജീത്ത്.