ADVERTISEMENT

തൃശൂർ ∙ ബൈക്കിൽ പിന്തുടരുന്നതു മഫ്തി പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് പുറത്തെടുത്ത ക്വട്ടേഷൻ സംഘത്തെ പിടികൂടി. പൂമല സ്വദേശികളായ തെക്കുംകര തെറ്റാലിക്കൽ ജസ്റ്റിൻ (21), വട്ടോളിക്കൽ സനൽ (19), അപ്പത്തറയിൽ സുമോദ് (19), കല്ലംപാറ മണലിപ്പറമ്പിൽ ഷിബു (29) എന്നിവരെയാണ് ഈസ്റ്റ്, നിഴൽ പൊലീസ് സംഘങ്ങൾ കുടുക്കിയത്. നമ്പർപ്ലേറ്റില്ലാത്ത 2 ബൈക്കുകളിലായായിരുന്നു ഗുണ്ടകളുടെ സഞ്ചാരം. ഇവരിൽ നിന്നു 4 കുരുമുളകു സ്പ്രേ കുപ്പികളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് ഒന്നിന് ദിവാൻജിമൂലയിലാണു സംഭവങ്ങളുടെ തുടക്കം. നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത ബൈക്കുകളിൽ 5 പേർ അപകടകരമായി സഞ്ചരിക്കുന്നതു കണ്ടാണു നിഴൽ‌ പൊലീസ് സംഘം ഇവരെ പിന്തുടർന്നത്. ആരോ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ഗുണ്ടാസംഘത്തിലൊരാൾ മടിക്കുത്തിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്തു. പിന്തുടരുന്നയാൾക്കു കാണാവുന്ന പാകത്തിൽ ഷർട്ടിന്റെ പിൻഭാഗം ഉയർത്തി സിനിമാ സ്റ്റൈലിൽ തോക്ക് തിരുകി വച്ചു.

പൊലീസ് ആണു പിന്തുടരുന്നതെന്നു തിരിച്ചറിയാതെയായിരുന്നു ഈ സാഹസം. തോക്ക് കണ്ടതോടെ നിഴൽ പൊലീസ് സംഘം ഉടൻ ഈസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഗുണ്ടാസംഘം ദിവാൻജിമൂലയിലെ ബാറിലേക്കു കയറിയതിനു പിന്നാലെ ഒന്നിലധികം ജീപ്പുകളിലായി പൊലീസ് എത്തി ബാർ വളഞ്ഞു. രക്ഷപ്പെടാൻ ഗുണ്ടകൾ ശ്രമിച്ചെങ്കിലും 4 പേരെ പൊലീസ് ഓടിച്ചിട്ടു പിട‍ിക‍ൂടി. അഞ്ചാമൻ രക്ഷപ്പെട്ടു.

കവർച്ചയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നു കരുതുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, ഈസ്റ്റ് എസ്ഐമാരായ എസ്. ഗീതുമോൾ, ആർ. വിജയൻ, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, വിപിൻദാസ്, വി. വിജയരാജ്, ടി.എസ്. അജയ്ഘോഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com