ADVERTISEMENT

തിറയും പൂതനും കെട്ടിയാടും, വേഷങ്ങൾ സ്വയം നിർമിക്കും.. കൃഷ്ണ വിനുവിന്റെ പാരമ്പര്യ കലാവിശേഷങ്ങൾ കാണാം..

ചെറുതുരുത്തി ∙ അണിയറയിലും അരങ്ങിലും കൃഷ്ണവിനു (40) കലാകാരനാണ്. ഉത്സവം കൊട്ടിയറിയിച്ചെത്തുന്ന പൂതനും അനുഗ്രഹം ചൊരിയാനിറങ്ങുന്ന തിറയും കെട്ടിയാടുന്ന കലാകാരനാണു കൃഷ്ണ വിനു. ഈ കലാരൂപങ്ങളുടെ വേഷം നിർമിക്കുന്നതിന്റെ പിന്നിലെ കരവിരുതും വിനുവിന്റേതു തന്നെ. ഷൊർണൂർ നെടുങ്ങോട്ടൂർ മുല്ലയ്ക്കൽ രാജന്റെയും അംബുജത്തിന്റെയും മകനായ വിനു, അച്ഛന്റെ പിൻഗാമിയായാണു പാരമ്പര്യ കലാരംഗത്തേക്കിറങ്ങുന്നത്.

പൂതനും തിറയും കെട്ടാൻ പഠിപ്പിച്ചതും വേഷം നിർമിക്കാൻ പഠിപ്പിച്ചതും അച്ഛൻ തന്നെ. പത്താം വയസ്സിലാണു പൂതൻ വേഷം ആദ്യമായി കെട്ടിയത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ശാസ്താംപാട്ടും ചെണ്ടയും അഭ്യസിച്ചു. ഉത്സവകാലമെത്തിയാൽ ഓരോ വർഷവും നാൽപതോളം ക്ഷേത്രങ്ങളിൽ വിനു പൂതൻ – തിറ വേഷം കെട്ടിയാടാൻ പോകാറുണ്ട്. മുരുക്കിന്റെ തടിയിലാണു പൂതൻ വേഷ നിർമാണം.

മുടിക്കെട്ട് (തഴ) നിർമിക്കാൻ മയിൽപ്പീലിത്തണ്ട് ഉപയോഗിക്കുന്നു. നിർമാണം പൂർത്തിയാക്കാൻ 15 ദിവസമെടുക്കും. പ്ലാവിന്റെയോ മഹാഗണിയുടെയോ വേരുകൾ ഉപയോഗിച്ചാണു തിറ നിർമാണം. 21 ദിവസം വ്രതമെടുത്താണു നിർമാണം. 15 പൂതൻ രൂപങ്ങളും ഒരു തിറയും ഇതുവരെ നിർമിച്ചു. അനുഷ്ഠാനകലയായ അയ്യപ്പൻവിളക്കും വിനു അവതരിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com