കാട്ടാനയുടെ ശബ്ദം, കുതിരകൾ വിരണ്ടോടി; വാഹനങ്ങളുമായി കൂട്ടിയിടി, രാത്രിയിൽ അപകട പരമ്പര
Mail This Article
വാണിയമ്പാറ ∙ ഇരുമ്പുപാലത്തെ കുതിര പരിശീലന കേന്ദ്രത്തിൽ നിന്നു 7 കുതിരകൾ വിരണ്ടോടിയതിനെ തുടർന്ന് ദേശീയപാതയിൽ അപകടപരമ്പര. ഒരു കുതിര ചത്തു. കുതിരയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്കേറ്റു. കാട്ടാനയുടെ ശബ്ദം കേട്ട പരിഭ്രാന്തിയിലാണ് കുതിരകൾ ലായത്തിൽ നിന്നു ചാടിയതെന്നാണു കരുതുന്നത്.
ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്ന് ഇന്നലെ രാത്രി 11നാണ് കുതിരകൾ ചാടിപ്പോയത്. ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് ഓടിയ കുതിരകളിൽ 3 എണ്ണത്തിനെയാണ് വാഹനങ്ങൾ ഇടിച്ചത്. ഒരെണ്ണത്തിന്റെ നില ഗുരുതരമാണ്.
കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പീച്ചി റിസർവോയറിനോടു ചേർന്ന കുതിരയോട്ടം പരിശീലന കേന്ദ്രം. വാണിയമ്പാറ, മേലേച്ചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണു കുതിരകൾ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. മേലേച്ചുങ്കത്ത് കുതിരയിൽ ഇടിച്ച ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്. രാത്രി വൈകി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.