ക്ഷേത്രത്തിലെ താലികെട്ടിനു ശേഷം പള്ളിയിലെത്തി മാല ചാർത്തി വധൂവരന്മാർ
Mail This Article
പഴഞ്ഞി ∙ ക്ഷേത്രത്തിലെ താലികെട്ടിനു ശേഷം പള്ളിയിലെത്തി മാല ചാർത്തി വധൂവരന്മാർ. ജറുസലം കൈതവളപ്പ് വീട്ടിൽ കെ.കെ.ശിവദാസിന്റെയും സബിതയുടെയും മകൾ ശാശ്രയയും കോലൊളമ്പ് കൊട്ടിലിങ്ങൽ വാസുവിന്റെയും കല്ലുവിന്റെയും മകൻ വൈശാഖുമാണ് മതസൗഹാർദ സന്ദേശം പകർന്നത്. ഇന്നലെ രാവിലെ കൈതവളപ്പ് കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടർന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തി ഇരുവരും വരണമാല്യം ചാർത്തി.
പഴഞ്ഞി പള്ളിയുടെ പെരുന്നാൾ റാസയിൽ കുത്തുവിളക്കുമായി ശിവദാസൻ പങ്കെടുക്കുന്നുണ്ട്. .പാരമ്പര്യമായി ലഭിച്ച അവകാശം 17 വർഷമായി തുടരുകയാണ്. മകളുടെ വിവാഹം നിശ്ചയിച്ചതോടെ പഴഞ്ഞി മുത്തപ്പന്റെ പള്ളിമുറ്റത്ത് മകളുടെ വരണമാല്യം ചാർത്തണമെന്ന ആഗ്രഹം ശിവദാസൻ കുന്നംകുളം സഹായ മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസിനെ അറിയിച്ചു.
അനുമതി ലഭിച്ചതോടെ പള്ളിയിൽ വിവാഹത്തിന് അരങ്ങൊരുങ്ങി. ഇന്നലെ പള്ളിയിൽ നവദമ്പതികളെ ആശീർവദിക്കാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് എത്തിയിരുന്നു. വികാരി ഫാ.സക്കറിയ കൊള്ളന്നൂർ, സഹവികാരി ഫാ. തോമസ് ചാണ്ടി എന്നിവരും ഉണ്ടായിരുന്നു. അരുവായി ചിറവരമ്പത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു കാളകളി ആരംഭിക്കുന്നത് ശിവദാസന്റെ വീട്ടിൽ നിന്നാണ്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്.