7.30നു മതിൽ ചാടിയെത്തി, 8.15നു തിരികെ; സിനിമ കഴിഞ്ഞു നേരെ മടങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ..
Mail This Article
ഗുരുവായൂർ ∙ വീട്ടുകാർ തിയറ്ററിൽ സിബിഐ 5 സിനിമയിലെ കുറ്റാന്വേഷണം കാണുമ്പോൾ വീട്ടിൽ 1.4 കോടിയുടെ കവർച്ച നടത്തുകയായിരുന്നു കള്ളൻ. സിനിമ കഴിഞ്ഞു ഭക്ഷണം കഴിച്ചു വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെ.വി. ബാലന്റെ വലിയ സമ്പത്ത് കവർച്ച ചെയ്യപ്പെട്ടിരുന്നു. വ്യാഴം രാത്രിയാണ് ബാലന്റെ വീട്ടിൽ വൻ കവർച്ച നടന്നത്.
വിശ്രമജീവിതം നയിക്കുന്നതിനാൽ ആശുപത്രി കാര്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കും മാത്രം പുറത്തു പോകുന്ന ശീലമായിരുന്നു ബാലനും ഭാര്യ രുഗ്മിണിക്കും. ഉച്ചയ്ക്കു 2 മുതൽ രാത്രി 9 വരെ വിട്ടുനിന്നത് അടുത്തകാലത്ത് അപൂർവമായാണ്. സിസിടിവിയിലെ വിവരമനുസരിച്ച് 7.30നു മതിൽ ചാടിയെത്തിയ കള്ളൻ 8.15നു സ്വർണവും പണവുമായി കടന്നു കളഞ്ഞു.
സിനിമ കഴിഞ്ഞു നേരെ മടങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ, മോഷണം നടക്കുന്ന സമയത്ത് ഇവർക്കു തിരികെയെത്താൻ കഴിയുമായിരുന്നു. ഈ വീട്ടിൽ താമസം ഉണ്ടായിരുന്നത് അഞ്ചുമാസം മുൻപ് ഗൾഫിലെ ജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തിയ ബാലനും ഭാര്യ രുഗ്മിണിയും മാത്രം. പത്തേമാരിയിൽ കയറി 1968–ൽ ഗൾഫിൽ എത്തിയതാണ് മല്ലാട് കുരഞ്ഞിയൂർ വീട്ടിൽ കെ.വി.ബാലൻ (76). ഫുജൈറയിലാണ് എത്തിപ്പെട്ടത്. പിന്നീട് അജ്മാനിൽ സ്വർണ വ്യാപാരിയായി.
അജ്മാനിലെ ‘ശ്രീജയ ജ്വല്ലറി’ ഇപ്പോൾ മകൻ ജയപ്രകാശാണ് നടത്തുന്നത്. മകൾ ജയശ്രീ മുണ്ടൂരിലാണു താമസം. സംഭവം നടക്കുന്നതിന്റെ തലേന്ന് മകളുടെ മകൻ പ്ലസ്ടു വിദ്യാർഥി അർജുൻ എത്തിയിരുന്നു. സിനിമ കഴിഞ്ഞ് തിരികെ വരുമ്പോൾ അർജുൻ മുണ്ടൂരിലെ വീട്ടിൽ ഇറങ്ങി. ഡ്രൈവർ ബ്രിജുവിനൊപ്പം തിരികെ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.
‘ ചില്ലുകുപ്പിയുമായി ഞാൻ അകത്തുകയറി ’
ഗുരുവായൂർ ∙ രാത്രി വീട്ടിലെത്തി ബാലനും ഭാര്യയും മുൻവാതിൽ താക്കോലിട്ടു തുറന്നെങ്കിലും പാളികൾ തുറക്കാനായില്ല. അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു വാതിൽ. കുറ്റി അബദ്ധത്തിൽ വീണതാകാമെന്നു കരുതിയെങ്കിലും പിൻഭാഗത്ത് കത്തിച്ചിട്ടിരുന്ന ബൾബ് കെടുത്തിയ നിലയിൽ കണ്ടപ്പോൾ അസ്വഭാവികത തോന്നി. രണ്ടാം നിലയിലെ പിൻവാതിൽക്കൽ പോയി നോക്കാൻ ബ്രിജുവിനെ ബാലൻ പറഞ്ഞുവിട്ടു. മുകളിലത്തെ ലൈറ്റിടാനും നിർദേശിച്ചു. കോണിപ്പടി കയറി ലൈറ്റിട്ടപ്പോഴാണ് പിൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്.
‘‘അകത്തുനിന്നു ശബ്ദമൊന്നും കേൾക്കാതെ വന്നതോടെ ഉള്ളിൽ കയറി നോക്കാനും മുൻവാതിൽ തുറക്കാനും തീരുമാനിച്ചു. മോഷ്ടാക്കൾ ആക്രമിച്ചാൽ പ്രതിരോധിക്കാനായി ഒരു ചില്ല്കുപ്പി കയ്യിൽ കരുതി. പിൻവാതിലിലൂടെ അകത്തുകടന്ന് പടിയിറങ്ങി സ്വീകരണമുറിയിലെ ലൈറ്റിട്ടു. അകത്തെങ്ങും ആരുമുണ്ടായിരുന്നില്ല. കരുതലോടെ മുൻവാതിൽ തുറന്നു. ബാലനും കുടുംബവും അകത്തു കയറി. കിടപ്പുമുറിയിൽ അലമാര കുത്തിപ്പൊളിച്ച നിലയിൽ കണ്ടപ്പോൾത്തന്നെ സ്വർണം മോഷണം പോയതായി ഉറപ്പായി.