സന്ധ്യകഴിഞ്ഞ സമയത്തെ ഒന്നരക്കോടിയുടെ മോഷണം: തെളിവുകളവശേഷിപ്പിക്കാത്ത പ്രഫഷനൽ രീതി,അരിച്ചുപെറുക്കി പൊലീസ്!
Mail This Article
ഗുരുവായൂർ ∙ തമ്പുരാൻപടിയിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച കേസിൽ സൂചനകൾ ലഭിച്ചില്ല. തെളിവുകൾ അവശേഷിപ്പിക്കാതെ കടന്ന കള്ളനെ കുടുക്കാൻ അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. സംസ്ഥാനത്ത് സമാന രീതിയിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവങ്ങളിലെ പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
ഫോൺ വിളികൾ കേന്ദ്രീകരിച്ച് സൈബർ പൊലീസ് പരിശോധന തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30നും 8.30നും ഇടയിൽ തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് പിൻവാതിൽ കുത്തിത്തുറന്നാണ് 2.67 കിലോ സ്വർണം മോഷ്ടിച്ചത്. വീട്ടിലെ ആളുകൾ പുറത്തുപോയത് മനസ്സിലാക്കിയാണ് മോഷണം. സന്ധ്യ കഴിഞ്ഞ സമയത്ത് ഇത്ര വലിയ മോഷണങ്ങൾ കേരളത്തിൽ തന്നെ അധികം നടന്നിട്ടില്ല.
കള്ളൻ മതിൽ ചാടി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഏതു വാഹനത്തിലാണ് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതറിയാൻ മോഷണം നടന്ന സമയത്തെ ഇരുപതോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രഫഷനൽ രീതിയിലാണ് മോഷണം നടന്നത്. സൈബർ, സയന്റിഫിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.