ജല അതോറിറ്റി പൈപ്പ് പൊട്ടി; ശുദ്ധജലവിതരണം മുടങ്ങി
Mail This Article
കൊടുങ്ങല്ലൂർ ∙ വൈന്തലയിൽ നിന്നു കൊടുങ്ങല്ലൂർ നാരായണമംഗലത്തേക്കു വെള്ളം പമ്പ് ചെയ്യുന്ന ജലഅതോറിറ്റി പൈപ്പ് പൊട്ടി. നഗരസഭ പ്രദേശത്തു ശുദ്ധജലവിതരണം മുടങ്ങി. പുല്ലൂറ്റ് ഭാഗത്തു 10 ദിവസത്തിലേറെയായി ജല അതോറിറ്റി പൈപ്പിലൂടെ വെള്ളം എത്തുന്നില്ല. നാരായണമംഗലം പോളക്കുളത്ത് ക്ഷേത്രത്തിനു സമീപമാണ് ആദ്യം പൈപ്പ് പൊട്ടിയത്. ഇത് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ വെള്ളം വിതരണം തുടങ്ങിയ ഉടനെ വെള്ളൂർ പാലത്തിനു സമീപം 350 എംഎം പൈപ്പ് വീണ്ടും പൊട്ടുകയായിരുന്നു.
പഴക്കമേറിയ പൈപ്പ് ആണ് ഇവിടെയുള്ളത്. റോഡ് താഴേക്കു പതിഞ്ഞു പൈപ്പ് പൊട്ടുകയായിരുന്നു. പുല്ലൂറ്റ്, ചാപ്പാറ, പന്തീരാംപാല പ്രദേശങ്ങളിൽ ദിവസങ്ങൾ പിന്നിട്ടിട്ടും വെള്ളമെത്തുന്നില്ല. ചുറ്റും ഉപ്പു വെളളത്താൽ ചുറ്റപ്പെട്ട കോഴിക്കുളങ്ങരയിൽ ഭൂരിഭാഗം പേരും ജല അതോറിറ്റി വെള്ളം ആണു ആശ്രയിക്കുന്നത്. അകലെയുള്ള ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും നിന്നു വെള്ളം എത്തിക്കുകയാണു നാട്ടുകാർ.
നഗരസഭ പ്രദേശത്തു വയലാർ, ഉഴുവത്തുകടവ് പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാണ്. തോടുകളിലും ചിറകളിലും ഉപ്പുവെള്ളം നിറഞ്ഞ ഇവിടെ ഓരോ വീടുകൾക്കും തീരാ ദുരിതമാണ്. പുല്ലൂറ്റ് പ്രദേശത്ത് തൈവെപ്പ്, അടയിനിക്കാട്, കെകെടിഎം കോളജ്, കോഴിക്കട, പള്ളത്തുകാട്, ചാപ്പാറ, ഗുരുശ്രീ പരിസരത്തും ജലക്ഷാമം രൂക്ഷമാണ്. അറ്റകുറ്റപ്പണി തുടങ്ങിയെന്നു അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.