ADVERTISEMENT

തൃശൂർ∙ ജില്ലയിൽ 6 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്ത് എൽ‍ഡിഎഫ് വിജയിച്ചു. രണ്ടിടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി. ആറിടത്തും ഭരണമാറ്റത്തിനു സാധ്യതയൊരുക്കുന്നതായിരുന്നില്ല ഫലം എങ്കിലും തൃക്കൂർ ആലേങ്ങാട് വാർഡ് യുഡിഎഫിൽ നിന്നു പിടിച്ചെടുത്തത് എൽഡിഎഫിനു നേട്ടമായി. വടക്കാഞ്ചേരി നഗരസഭ 13–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മല്ലിക സുരേഷ് 27 വോട്ടുകൾക്കു വിജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫിന് ഇവിടെ122 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫിലെ ഷീന രാജൻ 597 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിങ് അംഗം ഷീജ ശിവൻ ജോലി കിട്ടിയതിനെത്തുടർന്നു രാജിവച്ചതോടെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. മുരിയാട് പഞ്ചായത്തിലെ തുറവൻകാട് വാർഡ് എൽഡിഎഫ് നിലനിർത്തി. റോസ്മി ജയേഷിന് 45 വോട്ടാണു ഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 104 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഷീല ജയരാജിന്റെ അപകടമരണത്തേത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മരുമകൾ റോസ്മി മത്സരിക്കുകയായിരുന്നു. കുഴൂർ പഞ്ചായത്ത് നാലാം വാർഡ് യുഡിഎഫിലെ സേതുമോൻ ചിറ്റേത്ത് 285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു സീറ്റ് നിലനിർത്തി. മുൻ അംഗം കേശവൻകുട്ടി വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. വെള്ളാങ്കല്ലൂർ രണ്ടാം വാർഡിൽ യുഡിഎഫ് സീറ്റു നിലനിർത്തിയത് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. മുൻ അംഗം അനിൽ മാന്തുരുത്തി മരിച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.

ആലേങ്ങാട് പിടിച്ചെടുത്ത് എൽഡിഎഫ്

തൃശൂർ∙തൃക്കൂർ പഞ്ചായത്തിലെ ആലേങ്ങാട് ഒൻപതാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തത് മികച്ച വിജയത്തിലൂടെ. 285 വോട്ടാണു ഭൂരിപക്ഷം. കഴിഞ്ഞ തവണ യുഡിഎഫ്165 വോട്ടിന്റെ ഭൂരിപക്ഷം നേടിയിടത്താണ് ഈ വിജയം. വ്യക്തിപരമായ കാരണങ്ങളാൽ യുഡിഎഫ് അംഗം ജിയോ പനോക്കാരൻ രാജി വച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com