കുഴിയിൽ വീണു ബൈക്ക് യാത്രികനു ഗുരുതര പരുക്ക്; എന്നിട്ടും ഒരു മാസം തുറന്നുകിടന്നു, പൊലീസ് കേസെടുത്തു
Mail This Article
നെടുപുഴ ∙ റോഡിൽ പൈപ്പിടാനെടുത്ത കുഴിയിൽ വീണു ബൈക്ക് യാത്രികനു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ജല അതോറിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. കുഴി വേണ്ടവിധം മൂടുകയോ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയോ ചെയ്യാത്തതാണ് അപകട കാരണം. അപകടത്തിനു ശേഷവും ഒരു മാസവും 10 ദിവസവും തുറന്നുകിടന്ന കുഴി കേസെടുത്തത് അറിഞ്ഞയുടൻ അധികൃതർ താത്കാലികമായി മണ്ണിട്ടു മൂടി. അനാസ്ഥ മൂലം ജീവന് അപകടമുണ്ടാക്കിയതിന് ഐപിസി 338–ാംവകുപ്പു പ്രകാരമാണു കേസെടുത്തത്.
തങ്ങളുടെ അനുമതിയില്ലാതെയാണു ജല അതോറിറ്റി കുഴിയെടുത്തതെന്നു പൊതുമരാമത്തു വകുപ്പ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 9നു രാത്രി ഒൻപതോടെ അവിണിശ്ശേരി ആറാംകല്ല് ബസ് സ്റ്റോപ്പിനു മുൻവശത്തെ കുഴിയാണ് അപകടത്തിന് ഇടയാക്കിയത്. നടത്തറയിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ചൊവ്വൂർ പാറക്കോവിൽ സ്വദേശി കളരിക്കൽ വീട്ടിൽ ബിജുവിന് (42) കുഴിയിൽ വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇടതു താടിയെല്ലു പൊട്ടുകയും 3 പല്ലുകൾ നഷ്ടപ്പെടുകയും 2 അണപ്പല്ലുകൾ പൊട്ടിപ്പോകുകയും ചെയ്തു. കൈകാലുകൾക്കും പരുക്കേറ്റു. താടിയെല്ലിനു കമ്പിയിട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര മാസം കഴിഞ്ഞു. ഏകദേശം സുഖം പ്രാപിച്ചു വീട്ടിലെത്തിയ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നിർദേശപ്രകാരം എസ്ഐ കെ. അനുദാസ് ആണു കേസെടുത്തത്.