82 സെന്റിൽ 6 നില, 21.85 കോടി ചെലവ്; ഗുരുവായൂരിൽ ബഹുനില പാർക്കിങ് കേന്ദ്രം തുറന്നു
Mail This Article
ഗുരുവായൂർ ∙ നഗരസഭ അമൃത് പദ്ധതിയിൽ നിർമിച്ച ബഹുനില പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. കേരളത്തിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നിർമിക്കുന്ന ആദ്യത്തെ പാർക്കിങ് കേന്ദ്രമാണ് ഇതെന്നും മറ്റ് നഗരസഭകൾ ഈ മാതൃക പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷനായി.
നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ. വിജയൻ, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷ അനിഷ്മ ഷനോജ്, പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, എൻജിനീയർ ഇ. ലീല തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയുടെ 82 സെന്റ് സ്ഥലത്ത് 12,984 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 6 നിലകളിലായി 21.85 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് സമുച്ചയം നിർമിച്ചത്.7 ബസുകൾ, 366 കാറുകൾ, 40 മിനി ബസുകൾ, നൂറോളം ബൈക്കുകൾ എന്നിവ പാർക്ക് ചെയ്യാം.
വിശ്രമ സ്ഥലം, 10 കുളിമുറി, 28 ശുചിമുറി, 12 യൂറിനൽ, 25 വാഷ് ബേസിൻ, 2 ലിഫ്റ്റ്, ലഘുഭക്ഷണശാല, വൈദ്യുത ചാർജിങ് സംവിധാനം എന്നിവയുണ്ടാകും. 50 ശതമാനം തുക കേന്ദ്രവും 30 ശതമാനം സംസ്ഥാനവും 20 ശതമാനം നഗരസഭയുമാണ് ചെലവഴിച്ചത്. അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തിയതിന് ശേഷം തുറന്നുകൊടുക്കും.