പ്രിയപ്പെട്ടവരെത്തി; സരോജിനി മടങ്ങി, വീട്ടിലേക്ക്
Mail This Article
തൃപ്രയാർ∙ ശ്രീരാമക്ഷേത്രനടയിൽ ഒറ്റപ്പെട്ട് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വലപ്പാട് പൊലീസ് കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലേക്കു മാറ്റിയ വയോധിക തൃശൂർ മുണ്ടൂർ കടവാരത്ത് സരോജിനി (72) യാണെന്നു തിരിച്ചറിഞ്ഞു. വിവരമറിഞ്ഞെത്തിയ ഭർത്താവും മകനും വീട്ടിലേക്കു കൊണ്ടുപോയി. 21ന് രാവിലെയാണ് എഴുന്നേൽക്കാനോ സംസാരിക്കാനോ ആകാത്ത അവസ്ഥയിൽ സരോജിനിയെ കണ്ടെത്തിയത്.
പൊലീസും ദേവസ്വം ഭാരവാഹികളും ഇടപെട്ടാണ് അഗതിമന്ദിരത്തിലേക്ക് മാറ്റിയത്. സരോജിനിയും സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് സുധാകരനും ഇലക്ട്രിഷ്യനായ മകൻ സുദീപുമാണ് വീട്ടിലുള്ളത്. ഭർത്താവും മകനും ജോലിക്കു പോയപ്പോൾ സരോജിനി ഇറങ്ങിപ്പോയതാകാമെന്നു പറയുന്നു.
സോഡിയം കുറയുന്ന പ്രശ്നം സരോജിനിയെ അലട്ടിയിരുന്നു. ഇൻസ്പെക്ടർ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സരോജിനിയെ യാത്രയാക്കി. ഷെമീർ എളേടത്ത്, ഒസിപി കൗൺസിലർ എ. ദിവ്യ, തൃപ്രയാർ ദേവസ്വം മാനേജർ എം.മനോജ്കുമാർ എന്നിവരും എത്തിയിരുന്നു.