മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് 70 ലക്ഷം രൂപ; ഓടിത്തളർന്ന് ഒരമ്മ
Mail This Article
തൃശൂർ ∙ ഒരായുസ്സ് കൊണ്ട് കഴിയാവുന്ന ഓട്ടമത്രയും താര ഇതിനകം ഓടിത്തീർത്തത് തന്റെ മക വേണ്ടിയാണ്. അർബുദബാധിതനായ 11 വയസ്സുകാരൻ അഭയ് ഷിബിന് മജ്ജമാറ്റിവയ്ക്കൽ അടക്കം 2 ശസ്ത്രക്രിയകൾ നടത്താൻ വേണ്ടത് 70 ലക്ഷം രൂപ. ചികിത്സയ്ക്കു പണം കണ്ടെത്താൻ കേക്കുണ്ടാക്കി വിൽക്കുകയാണ് താര. തിയറ്റർ ജീവനക്കാരനായ അച്ഛൻ ഷിബിൻ കരൾരോഗത്തിന്റെ അസ്വസ്ഥകൾക്കിടയിലും പ്രതീക്ഷ വിടാതെ അധ്വാനം തുടരുന്നു. എത്ര ശ്രമിച്ചാലും തങ്ങൾക്കു സ്വരുക്കൂട്ടാവുന്നതിന്റെ എത്രയോമടങ്ങകലെയാണു ലക്ഷ്യമെന്നറിഞ്ഞുകൊണ്ടും പ്രയത്നം തുടരുകയാണിവർ.
കൊല്ലം കിളികൊല്ലൂർ അജ്മൽ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന താരയ്ക്കും ഷിബിനും രോഗദുരിതം പുതിയ കാര്യമല്ല. മധ്യപ്രദേശിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ നട്ടെല്ലിലുണ്ടായ മുഴ മൂലം താരയ്ക്കു ജോലി ഉപേക്ഷിക്കേണ്ടി വന്നു. തൊട്ടുപിന്നാലെ അർബുദവും ബാധിച്ചു. ദീർഘനാൾ നീണ്ട ചികിത്സയിലൂടെ അർബുദത്തിൽ നിന്നു കരകയറി. കരൾ ചുരുങ്ങുന്ന രോഗം മൂർഛിച്ചു ചികിത്സയിലാണു ഭർത്താവ് ഷിബിൻ. 2 വർഷം മുൻപാണ് മകന് അർബുദം സ്ഥിരീകരിച്ചത്.
ചികിത്സയ്ക്കായി വെല്ലൂരിൽ എത്തിച്ചപ്പോൾ മജ്ജയിലേക്കു രോഗംബാധിച്ചതായി കണ്ടെത്തി. മജ്ജമാറ്റിവയ്ക്കൽ അടക്കം 2 ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ ഓടിനടക്കുന്നതിനിടെ കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിൽ താരയ്ക്കും ഷിബിനും ഗുരുതര പരുക്കേറ്റു. അന്നു കരളിനേറ്റ ക്ഷതത്തിൽ നിന്ന് ഇന്നും താര മുക്തയായിട്ടില്ല. താര ഷിബിന്റെ അക്കൗണ്ട് നമ്പർ: 12730100252723. ഐഎഫ്എസ് കോഡ്: FDRL0001273. ഉമയനല്ലൂർ ബ്രാഞ്ച്. മൊബൈൽ: 8137965672 (ഈ നമ്പറിൽ ഗൂഗിൾപേ സൗകര്യം ലഭ്യമാണ്).