ADVERTISEMENT

തൃശൂർ ∙ സ്കൂൾ തുറക്കാറായതോടെ യൂണിഫോം തുന്നിക്കാൻ തയ്യൽക്കടകളിൽ പൊരിഞ്ഞ തിരക്ക്. പതിവിൽ നിന്നു വ്യത്യസ്തമായി എല്ലാ കുട്ടികൾക്കും ഇത്തവണ പുതിയ യൂണിഫോം വേണ്ടിവരുമെന്നതാണു തിരക്കേറ്റുന്നത്. കോവിഡ് മൂലം 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സ്കൂളുകളിൽ പ്രവേശനോത്സവം എന്നതിനാൽ പഴയ യൂണിഫോം കുട്ടികൾക്കു പാകമല്ലാതായിക്കഴിഞ്ഞു. പുതിയ യൂണിഫോം യഥാസമയം തുന്നിന ൽകാൻ അഹോരാത്രം അധ്വാനത്തിലാണു തയ്യൽക്കടകൾ. വലിയ സ്കൂളുകളിൽ പലതും മൊത്തമായി തുണി വാങ്ങി കരാർ അടിസ്ഥാനത്തിൽ തയ്യൽക്കടകളെ ഏൽപ്പിക്കുകയാണ്.

ഇവർക്ക് യഥാസമയം യൂണിഫോം ലഭിക്കുന്നുണ്ടെങ്കിലും മറ്റു സ്കൂളുകളിലെ കുട്ടികളുടെ അവസ്ഥ വ്യത്യസ്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം ഉപയോഗിച്ചാണു പല കടകളിലും യൂണിഫോം തുന്നിക്കുന്നത്. അതേസമയം, കോവിഡ് സൃഷ്ടിച്ച ദുരിതകാലത്തു നിന്നു സാവധാനം കരകയറാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണു തയ്യൽത്തൊഴിലാളികൾ. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ സീസണിന്റെ വരുമാനം കൊണ്ടു പിടിച്ചുനിന്നിരുന്ന തയ്യൽ മേഖല കഴിഞ്ഞ 2 വർഷമായി കഷ്ടപ്പാടിലായിരുന്നു.

വിവാഹ സീസണും സ്കൂൾ സീസണും മടങ്ങിവന്നതോടെ തയ്യൽ മേഖല അഭിവൃദ്ധിപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ലോക്ഡൗണിനു മുൻപു തയ്ച്ചുവച്ച സ്കൂൾ യൂണിഫോമുകൾ പലരും വാങ്ങാനെത്തിയിരുന്നില്ല. കോവിഡ് മൂലം ആഘോഷങ്ങൾ കുറഞ്ഞതോടെ വൈദ്യുതി ബില്ലടയ്ക്കാൻ പോലും മാർഗമില്ലാതെ വലയുകയായിരുന്നു തയ്യൽ തൊഴിലാളികൾ.

വണ്ടികൾക്ക് സുരക്ഷാപ്പൂട്ട്

∙വാഹനങ്ങളിൽ സീറ്റിങ് കപ്പാസിറ്റി അനുസരിച്ചു മാത്രം കുട്ടികളെ കയറ്റണം, നിന്നു കൊണ്ടു യാത്ര വേണ്ട.

∙സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ചുറപ്പിക്കണം, വേഗപ്പൂട്ടും ജിപിഎസും നിർബന്ധം. സുരക്ഷമിത്ര സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കണം.

∙അമിതവേഗമോ മറ്റു കുറ്റക്യത്യങ്ങളിലോ ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവറായി നിയോഗിക്കരുത്. 10 വർഷം പ്രവൃത്തിപരിചയം നിർബന്ധം.

∙സ്കൂൾ മേഖലയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ, റോഡിൽ 50 കിലോമീറ്റർ.

∙ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പു പാന്റ്സും തിരിച്ചറിയൽ കാർഡും ധരിക്കണം. – സ്കൂൾ ബസുകളുടെ ചുമതല റൂട്ട് ഓഫിസർക്ക്. ബസുകളിൽ വിദ്യാർഥികളുടെ സഞ്ചാരപാത രേഖപ്പെടുത്താൻ റജിസ്റ്റർ വേണം.

∙കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനും മറ്റുമായി ബസുകളിൽ ഡോർ അറ്റൻഡർ വേണം.

∙ വാഹനത്തിന്റെ പിൻവശത്ത് ചൈൽഡ് ലൈൻ, പൊലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ്, മോട്ടർ വാഹന വകുപ്പുകളുടെ ഫോൺ നമ്പർ പതിക്കണം.

∙വാഹനത്തിൽ എമർജൻസി വാതിൽ നിർബന്ധം.

∙കൂളിങ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. കുടയും ബാഗും സൂക്ഷിക്കാനുള്ള റാക്ക് വണ്ടിയിൽ നിർബന്ധം.

∙വാഹനത്തിന്റെ ജനലിന്റെ താഴെ നീളത്തിൽ കമ്പി ഘടിപ്പിക്കണം. ഫയർ എക്സ്റ്റിങ്ഗ്യൂഷർ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com