ചാലക്കുടിയിൽ മദ്യവേട്ട: ഒരാൾ അറസ്റ്റിൽ
Mail This Article
ചാലക്കുടി ∙ മാഹിയിൽ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കാറിൽ കടത്തിയ 150 ലീറ്റർ മദ്യം പൊലീസ് പിടികൂടി. കാർ കസ്റ്റഡിയിലെടുക്കുകയും മദ്യം കടത്തിയയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒട്ടേറെ മദ്യക്കടത്ത് കേസുകളിലെ പ്രതിയായ മാഹി അഴിയൂർ വൈദ്യർകുന്നിയിൽ രാജേഷിനെയാണ് (37) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒന്നര മാസം മുൻപു ചാലക്കുടി ഡിവൈഎസ്പിയും സംഘവും ജില്ലാതിർത്തിയായ പൊങ്ങത്ത് പുലർച്ചെ വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലെത്തയ കാർ കൈ കാണിച്ചിട്ടും നിർത്താതെ പോയിരുന്നു. അന്വേഷണത്തിൽ രാജേഷാണു കാർ ഓടിച്ചിരുന്നതെന്നു വ്യക്തമായി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേയുടെ നിർദേശപ്രകാരം പ്രത്യേകാന്വേഷണ
സംഘം മാഹി വരെ എത്തി അവിടെ തങ്ങി രാജേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു പിന്തുടർന്നാണ് ദേശീയപാതയിൽ നഗരസഭ ജംക്‌ഷനു സമീപം പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ കാർട്ടണുകളിൽ നിറച്ച് ചാക്കു കൊണ്ടു മറച്ചാണു 300 കുപ്പികളിലായി മദ്യം കടത്തിയത്. സമാന രീതിയിൽ ഒട്ടേറെ തവണ മദ്യം കടത്തിയിട്ടുള്ളതായും 4 എക്സൈസ് കേസുകളിൽ പ്രതിയാണെന്നും രാജേഷ് സമ്മതിച്ചു.
എറണാകുളം ജില്ലയിലേക്കാണ് മദ്യം കടത്തിയിരുന്നതെന്നാണു സൂചന. പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്ഐമാരായ സിദ്ദിഖ് അബ്ദുൽഖാദർ, സജി വർഗീസ്, കെ.എസ്. ശ്രീദേവി, വി.ജി. സ്റ്റീഫൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു സിൽജോ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.