പീച്ചി ഡാമിലെ ഉപരിതലത്തിൽ നിന്നു വെള്ളം: ട്രയൽ നടത്തി
Mail This Article
പീച്ചി ∙ ശുദ്ധജല വിതരണത്തിനായി ഡാമിലെ ജലോപരിതലത്തിൽ നിന്നു വെള്ളമെടുത്തു ശുദ്ധീകരിക്കുന്ന പദ്ധതി മോട്ടറുകളുടെ ട്രയൽ ആരംഭിച്ചു. വെള്ളം ജല ശുദ്ധീകരണ ശാലയിൽ എത്തിച്ച പമ്പിങ് ആദ്യദിനം വിജയമായി. 3 ദിവസം ട്രയൽ പമ്പിങ് തുടരും. അതിനുശേഷമായിരിക്കും തൃശൂർ നഗരത്തിലേക്കുള്ള ജലവിതരണം. വൈകിട്ട് 6 നാണു ട്രയൽ പമ്പിങ് ആരംഭിച്ചത്. ഔദ്യോഗികമായ ട്രയൽ ഇന്ന് രാവിലെ 8 നു നടക്കും.
പമ്പിങ് ആരംഭിച്ചതിനു ശേഷം ഓരോ വാൽവുകളും തുറന്നു ജലത്തിന്റെ മർദം കൂട്ടിയും കുറച്ചും പൈപ്പിന്റെ ഉള്ളിലെ ചെളിയും മറ്റ് അഴുക്കുകളും കളഞ്ഞതിനുശേഷമാണു വെള്ളം പ്ലാന്റിലേക്ക് എത്തിച്ചത്. പമ്പിങ് തുടങ്ങി ഏകദേശം അരമണിക്കൂറിനുള്ളിലായരുന്നു ഇത്. ഡാമിലെ ഉപരിതലത്തിൽ നിന്നും എടുക്കുന്ന വെള്ളം 800 എം എം പൈപ്പിലൂടെ കടത്തിവിട്ടു പകുതി എത്തുമ്പോൾ 700 എംഎം പൈപ്പ് വഴിയാണു വെള്ളം പ്ലാന്റിലേക്ക് എത്തുന്നത്.
എക്സിക്യൂട്ടീവ് എൻജിനീയർ ഇ.എൻ സുരേന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജി. സജിത്ത് അസിസ്റ്റന്റ് എൻജിനീയർ ജെസിൽ തങ്കച്ചൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പമ്പിങ് ആരംഭിച്ചത്. ഡാമിന്റെ കെട്ടിൽ നിന്നു 60 മീറ്റർ ദൂരത്തിൽ വെള്ളത്തിനു നടുവിൽ ജലോപരിതലത്തിൽ നിന്നു ഒന്നരയടി താഴ്ന്നു നിൽക്കുന്ന 3 മോട്ടറുകളാണു സ്ഥാപിച്ചിട്ടുള്ളത്. 215 എച്ച്പി വീതമുള്ള 3 മോട്ടറുകൾക്കും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെങ്കിലും ആദ്യ ഘട്ടത്തിൽ ഒരു മോട്ടറാണു പ്രവർത്തിക്കുക.
ഡാമിലെ ജലനിരപ്പ് കൂടുന്നതും കുറയുന്നതും അനുസരിച്ചു മോട്ടറുകൾക്കും ഉയര വ്യത്യാസം ഉണ്ടാകും. ഒരു ദിവസം 20 ദശലക്ഷം ലീറ്റർ വെള്ളമാണു പമ്പ് ചെയ്യുക. തേക്കിൻ കാട് മൈതാനത്തെ 20 എം എൽഡിയുടെ ടാങ്കിലേക്കാണ് ആദ്യ ഘട്ടത്തിൽ ജലവിതരണം നടത്തുക. തൃശൂരിലെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലെ ജലവിതരണമാണ് ഇവിടെ നിന്നു നടക്കുന്നത്. അടുത്ത ഘട്ടത്തിൽ 36 എംഎൽഡി ടാങ്കിലേക്കുള്ള ജലവിതരണവും ഫ്ലോട്ടിങ് ഇൻ ടേക്ക് പദ്ധതി മുഖേന നടക്കും.