പാഴാകുന്നു 13 കോടി; എൻജിനീയറിങ് കോളജിന് നിർമിച്ച കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളം
Mail This Article
വടക്കാഞ്ചേരി ∙ സഹകരണ എൻജിനീയറിങ് കോളജിനായി ഇരുപ്പംകുന്നിൽ നിർമിച്ച കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി. കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയായതോടെ പണികൾ നിലയ്ക്കുകയായിരുന്നു. 2015ലാണു കെട്ടിട നിർമാണം തുടങ്ങിയത്. 13 കോടി രൂപ ചെലവിട്ട് 3 വർഷം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ ഭാഗം. സി.എൻ.ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ സഹകരണ വകുപ്പിനു കീഴിൽ തുടങ്ങാൻ ഉദ്ദേശിച്ച കോളജാണിത്. ഇതിനായി 82 കോടി രൂപ അനുവദിച്ചിരുന്നു.
2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ പുതിയ എൻജിനീയറിങ് കോളജ് വേണ്ടെന്നു തീരുമാനിച്ചതോടെ നിർമാണം നിലച്ചു. അതുവരെ ചെലവിട്ട തുക വെള്ളത്തിലുമായി. കാടുപിടിച്ച അവസ്ഥയിലാണു പാതിവഴിയിൽ നിർമാണം നിലച്ച കെട്ടിടം. സാമൂഹിക വിരുദ്ധർ കയ്യടക്കിയ കെട്ടിടം ലൈഫ് ഭവന പദ്ധതിക്കായി പ്രയോജനപ്പെടുത്തി ഫ്ലാറ്റുകളാക്കി ഭവനരഹിതർക്കു നൽകാനാവുമോ എന്ന നിർദേശം നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നു.