ആനക്കോട്ടയ്ക്ക് 47 വയസ്സ് വിരമിച്ചവർ തിരിച്ചെത്തി; ആനകളെ ഊട്ടാൻ
Mail This Article
ഗുരുവായൂർ ∙ ദേവസ്വം ആനകളുടെ വാസ സ്ഥലമായി പുന്നത്തൂർക്കോട്ട മാറിയിട്ട് 47 വർഷം പിന്നിട്ടു. വാർഷിക ദിനത്തിൽ ആനക്കോട്ടയിൽ ജോലി ചെയ്തിട്ടുള്ള ദേവസ്വത്തിലെ റിട്ട. ജീവനക്കാർ ആനകൾക്ക് ഊട്ട് നൽകി ഒത്തു ചേർന്നു. ചോറും പഴവർഗങ്ങളും അടങ്ങുന്ന ആനയൂട്ട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പുന്നത്തൂർ രാജ കുടുംബാംഗം സതീഷ് വർമ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ ലെജുമോൾ പ്രസാദ്, ഡോ. കെ.വിവേക്, പെൻഷൻകാരുടെ പ്രതിനിധികളായ ശിവദാസ് മൂത്തേടത്ത്, ആർ.പരമേശ്വരൻ, എം.പി.ശങ്കരനാരായണൻ, ആർ. രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.
1975 ൽ ദേവസ്വത്തിൽ ആനകളുടെ എണ്ണം 25 ആയി. ക്ഷേത്രം തെക്കേനടയിലെ കോവിലകം പറമ്പിലാണ് ആനകളെ കെട്ടിയിരുന്നത്. സ്ഥല പരിമിതിയെ തുടർന്ന് പുന്നത്തൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായ കൊട്ടാരവും 9.75 ഏക്കർ സ്ഥലവും ദേവസ്വം 1.60 ലക്ഷം രൂപയ്ക്ക് വാങ്ങി. ഈ സ്ഥലം ആനത്താവളമാക്കി മാറ്റി. 1975 ജൂൺ 26ന് ആനകളുടെ ‘ഗൃഹപ്രവേശം’ നടന്നു. പിന്നീട് സമീപത്തെ സ്ഥലങ്ങൾ കൂടി ഏറ്റെടുത്ത് ആനത്താവളം 18 ഏക്കർ ആയി വികസിപ്പിച്ചു. ഇപ്പോൾ ആനകളുടെ എണ്ണം 44.