പൊലീസിനെ വെല്ലുവിളിച്ചു വിഡിയോ ഇട്ട ഗുണ്ട; കാപ്പ ലംഘിച്ചു ജില്ലയിൽ, പല്ലൻ ഷൈജു പിടിയിൽ
Mail This Article
കൊടകര ∙ കാപ്പ നിയമം ലംഘിച്ചു ജില്ലയിൽ പ്രവേശിച്ച ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ പൊലീസ് പിന്തുടർന്നു പിടികൂടി. വിലക്കു ലംഘിച്ചു ഷൈജു രഹസ്യമായി വീട്ടിലെത്തിയെന്ന വിവരത്തിനു പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണു കൊടകര പന്തല്ലൂരിൽ ഷൈജു എന്ന പല്ലൻ ഷൈജു (44) പിടിയിലായത്. ഏതാനും മാസം മുൻപു പൊലീസിനെ വെല്ലുവിളിച്ചു ഷൈജു പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മാസങ്ങൾക്കു മുൻപു കൊടകര നെല്ലായിയിൽ ഷൈജുവും സംഘവും മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ അന്നും ഷൈജു ശ്രമിച്ചെങ്കിലും പിടിയിലായി.
ലഹരിമരുന്ന്, കുഴൽപണം എന്നിവ കടത്തിയതിനും അടിപിടിക്കും ഷൈജുവിനെതിരെ ഇരുപത്തഞ്ചോളം കേസുകളുണ്ട്. കഴിഞ്ഞ ജനുവരിയിൽ റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കാപ്പ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തിയത്. പൊലീസ് പിടിയിലാകുമ്പോൾ ഉച്ചത്തിൽ അലറിക്കരയുന്നതും കാലിൽ വീണു കേഴുന്നതുമെല്ലാം ഷൈജുവിന്റെ പതിവാണെന്ന് അന്വേഷണ സംഘം പറയുന്നു. എസ്എച്ച്ഒ ജയേഷ് ബാലൻ, എസ്ഐ അനീഷ്, സിപിഒമാരായ ലിജോൺ, ഷാജു ചാതേലി എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.