വളർച്ച, ഇന്റർനാഷനൽ ലെവൽ; നീണ്ട ഇടവേളയ്ക്കൊടുവിൽ അത്‍ലറ്റിക്സിൽ തൃശൂരിലേക്ക് ഒരു രാജ്യാന്തര സ്വർണ മെഡൽ
Mail This Article
നീണ്ട ഇടവേളയ്ക്കൊടുവിൽ അത്‍ലറ്റിക്സിൽ തൃശൂരിലേക്ക് ഒരു രാജ്യാന്തര സ്വർണ മെഡൽ എത്തിയിരിക്കുന്നു. ഇന്ത്യൻ ജഴ്സിയിൽ നാട്ടികയുടെ താരം ആൻസി സോജന്റേതാണ് ഈ ചരിത്രനേട്ടം. നമ്മുടെ മുന്നിൽ ആൻസിയുടെ വളർച്ച ദാ ഇങ്ങനെ..
തൃശൂർ ∙ 8 വർഷം മുൻപു സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ് ജംപിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ആൻസിയെന്ന പതിമൂന്നുകാരിക്ക്. ഇതിലും വലുതൊന്നും നേടാനില്ലെന്ന മട്ടിൽ നിറചിരിയിൽ മുങ്ങിക്കുളിച്ചായിരുന്നു നാട്ടികയിലെ വീട്ടിലേക്കുള്ള മടങ്ങിവരവ്. അന്നത്തെ പതിമൂന്നുകാരി ഇന്നിതാ തന്റെ രാജ്യാന്തര അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കു വേണ്ടി ലോങ്ജംപിൽ സ്വർണം സ്വന്തമാക്കിയിരിക്കുന്നു.
കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവ ഇൻവിറ്റേഷൻ മീറ്റിൽ 6.44 മീറ്റർ ചാടിയാണ് ആൻസിയുടെ നേട്ടം. വയസ്സ് 21 ആയെങ്കിലും അന്നത്തെ നിറചിരി തന്നെയാണ് ഇന്നും ആൻസിയുടെ മുഖത്ത്. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷമാണു തൃശൂരിലേക്കൊരു രാജ്യാന്തര അത്‍ലറ്റിക് സ്വർണ മെഡലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. തന്റെ നേട്ടങ്ങൾക്ക് ആൻസി എന്നും നന്ദി പറയുന്നത് പരിശീലകൻ വി.വി. കണ്ണൻ, അച്ഛനും സഹപരിശീലകനുമായ ഇ.ടി. സോജൻ എന്നിവരോടാണ്.