കോർപറേഷൻ ആസ്ഥാന മന്ദിരത്തിൽ പട്ടിക്കു സുഖപ്രസവം; പട്ടി വിഷമിക്കേണ്ട, പഴി നിനക്കല്ല
Mail This Article
തൃശൂർ∙പട്ടി സുഖമായി പ്രസവിക്കാൻ സ്ഥലം കണ്ടെത്തിയതു കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ രണ്ടാം നിലയിൽ. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയുടെ ചുമതലയുള്ള ഓഫിസ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പദ്ധതിയുടെ ‘പ്രയോജനത്തിന്റെ’ നേർസാക്ഷ്യമായാണ് പട്ടിയും 9 കുട്ടികളും ഇവിടെ സുഖമായി കഴിയുന്നത്. റവന്യു വിഭാഗത്തിനു മുകളിലെ ടെറസാണു പട്ടി പ്രസവത്തിനായി തിരഞ്ഞെടുത്തത്. മൃഗങ്ങൾക്കുപോലും തടസ്സമില്ലാതെ കയറി ഇറങ്ങാമെന്നതു കോർപറേഷനിലെ ഫയലുകളുടെ സുരക്ഷ വ്യക്തമാക്കുന്നു.
തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനായി വൻ തുകയാണു ചെലവാക്കുന്നത്. ഒരു നായയെ കുത്തിവച്ചു സംരക്ഷിച്ചു തിരിച്ചു വിടുന്നതിനു നൽകുന്നതു 300 രൂപയാണ്. അതേസമയം സ്വന്തം മുറ്റത്തു നടന്നിരുന്ന പട്ടിയെ വന്ധ്യംകരിച്ചുവോ എന്നു കണ്ടെത്താൻ പോലും കഴിഞ്ഞതുമില്ല. 9 കുട്ടികളേയും ഇനി എന്തു ചെയ്യുമെന്നു വ്യക്തമല്ല. നായ്ക്കുട്ടികളെ സംരക്ഷിക്കുന്നവർക്കു കൈമാറുകയാണു പോംവഴി.