മഴ പെയ്താൽ പിന്നെ പെരുമ്പിലാവ് സെന്റർ കുളം
Mail This Article
പെരുമ്പിലാവ് ∙ അശാസ്ത്രീയമായ കാന നിർമാണം മൂലം പെരുമ്പിലാവ് സെന്ററിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. 3 വർഷം മുൻപാണു ലക്ഷങ്ങൾ മുടക്കി സെന്ററിൽ കാനകൾ പുനർനിർമിച്ചത്. എന്നാൽ മഴ വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനങ്ങളില്ല. ചെറിയൊരു മഴ പെയ്താൽ മതി ജംക്‌ഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ മുട്ടോളം വെള്ളം കയറും. തൊട്ടടുത്തുള്ള കലുങ്ക് വഴിയാണു മുൻപ് വെള്ളം ഒഴുക്കി വിട്ടിരുന്നത്.
കാന നവീകരണം കഴിഞ്ഞതോടെ കലുങ്കിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചു. കാനയുടെ മുകളിലെ സ്ലാബുകൾ ഇളക്കി മാറ്റിയുണ്ടാക്കിയ വിടവു വഴി പതുക്കെയെങ്കിലും വെള്ളം ഒഴുകിപ്പോകുന്നതാണ് ആകെയുള്ള ആശ്വാസം. ഈ വിടവുകൾ കാൽനട യാത്രികർക്ക് അപകടം ഉണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിഷേധിച്ചു.