കടപ്പുറത്തിന്റെ സങ്കടവുമായി അവർ കലക്ടറെ കണ്ടു
Mail This Article
ചാവക്കാട്∙ കടൽക്ഷോഭത്തിൽ തിരമാല വിഴുങ്ങുന്ന കടപ്പുറത്തിന്റെ സങ്കടങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ കടപ്പുറം പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം കലക്ടർക്ക് മുന്നിലെത്തി. അധികാരികളുടെ ശ്രദ്ധ കിട്ടാത്തതിനാലാണ് പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ പേരും കലക്ടർ ഹരിത വി.കുമാറിന്റെ ചേംബറിലെത്തി സങ്കടത്തിരയഴിച്ചത്. കടൽഭിത്തി നിർമാണമാണ് പഞ്ചായത്തിലെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം. ജിയോ ബാഗുകൾ സ്ഥാപിച്ചെങ്കിലും ചെറിയ തിരയടിച്ചാൽ പോലും നശിച്ചുപോകുന്നതായി സംഘം കലക്ടറെ അറിയിച്ചു.വെള്ളം നാശം വിതയ്ക്കുമ്പോഴും ഒരു ഭാഗത്ത് കുടിവെള്ളമില്ലാതെ ജനം വലയുന്നുണ്ടെന്നും അറിയിച്ചു.
ജലവിതരണത്തിലെ അപാകതയും പൊട്ടിയ പൈപ്പുകൾ യഥാസമയം നന്നാക്കാത്ത ജല അതോറിട്ടിയുടെ നടപടിയും മൂലം വിവിധ വാർഡുകളിൽ വെള്ളം ലഭിക്കുന്നില്ല. ജലജീവൻ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ആവശ്യത്തിന് ജോലിക്കാരില്ലാതെയും പൈപ്പുകൾ ഇല്ലാതെയും പദ്ധതി അവതാളത്തിലാണെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷരായ വി.പി.മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ അംഗങ്ങളായ ടി.ആർ.ഇബ്രാഹിം, പ്രസന്ന ചന്ദ്രൻ, എ.വി.അബ്ദുൽ ഗഫൂർ, ഷമീറ ഷരീഫ്, കെ.മുഹമ്മദ്, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവരുടെ സംഘമാണ് കലക്ടറെ കണ്ടത്.