വള്ളങ്ങളിലെ എൻജിൻ മോഷണം: 2 പേർ അറസ്റ്റിൽ
Mail This Article
കൊടുങ്ങല്ലൂർ ∙ അഴീക്കോട് ഹാർബറിലും സമീപങ്ങളിലും കെട്ടിയിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളിലെ എൻജിനുകൾ മോഷ്ടിച്ചു വിറ്റ കേസിൽ രണ്ടുപേർ അറസ്റ്റിൽ . കൂളിമുട്ടം പൊക്ലായ് സ്വദേശികളായ പുന്നക്കതറയിൽ അരുൺ (35), കൊട്ടേക്കാട്ട് സംഗീത് (24) എന്നിവരെയാണു ഡിവൈഎസ്പി എൻ.എസ്. സലീഷും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ പ്രതികൾ എൻജിൻ മോഷണം നടത്തുന്നുണ്ട്. ഇതിനകം 5 ബോട്ടുകളുടെ എൻജിൻ മോഷ്ടിച്ചു വിറ്റതായി പ്രതികൾ സമ്മതിച്ചു. കണ്ണൂർ ,കൊയിലാണ്ടി ഭാഗങ്ങളിലായിരുന്നു വിൽപന. മോഷണത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്നു സ്വന്തമായി ബോട്ടുവാങ്ങുകയായിരുന്നു ലക്ഷ്യം
എൻജിനുകൾ നഷ്ടപ്പെട്ട വള്ളം ഉടമകളുടെ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. അഴീക്കോട് കടലോര ജാഗ്രത സമിതി ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെക്കു നിവേദനം നൽകിയതിനെത്തുടർന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.തീരത്തു ദിവസങ്ങളോളം ക്യാംപ് ചെയ്താണ് പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്. ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, അഴീക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സി. ബിനു, ക്രൈം സ്ക്വാഡ് എസ്ഐ പി.സി. സുനിൽ, പൊലീസുകാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.