സപ്ലൈകോ മെഡിക്കൽ സ്റ്റോർ കൊടുങ്ങല്ലൂരിൽ നിന്ന് മാറ്റാൻ ശ്രമം
Mail This Article
കൊടുങ്ങല്ലൂർ ∙ സപ്ലൈകോയുടെ കീഴിൽ പടിഞ്ഞാറേ നടയിൽ ശ്രീകുമാര സമാജം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോർ എടവിലങ്ങിലേക്ക് മാറ്റാൻ നീക്കം. ബിപിഎൽ കാർഡ് ഉടമകൾക്കും നിർധന രോഗികൾക്കും സബ്സിഡി നിരക്കിൽ മരുന്നു നൽകുന്നതിനു വേണ്ടി 16 വർഷം മുൻപ് തുടങ്ങിയതാണ് മെഡിക്കൽ സ്റ്റോർ. താലൂക്ക് ആശുപത്രിക്കു സമീപം ആയതിനാൽ ഒട്ടേറെപ്പേർക്കു മെഡിക്കൽ സ്റ്റോർ ആശ്വാസമായിരുന്നു.
സ്ഥാപനം നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണു ഇവിടെ നിന്നു മാറ്റാൻ ശ്രമം നടത്തുന്നത്. സപ്ലൈകോയുടെ എടവിലങ്ങ് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിനോട് ചേർന്നുള്ള മുറിയിലേക്കു മാറ്റാനാണു ധാരണ. മെഡിക്കൽ സ്റ്റോറിനു 7000 രൂപയാണ് മാസ വാടക. എടവിലങ്ങ് സപ്ലൈകോ സൂപ്പർ മാർക്കറ്റിനോട് ചേർന്ന കെട്ടിടത്തിലേക്കു മാറ്റുമ്പോൾ വാടക ലാഭിക്കാനാകും എന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ വടക്കാഞ്ചേരി, മതിലകം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണു സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്.
മെഡിക്കൽ സ്റ്റോർ കൊടുങ്ങല്ലൂരിൽ നിലനിർത്തും: എംഎൽഎ
സപ്ലൈകോ മെഡിക്കൽ സ്റ്റോർ കൊടുങ്ങല്ലൂരിൽ നിലനിർത്തുമെന്നു വി.ആർ. സുനിൽ കുമാർ എംഎൽഎ പറഞ്ഞു. മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നതു വാടക കെട്ടിടത്തിലാണ്. നഗരസഭയുമായി ആലോചിച്ചു പുതിയ സ്ഥലം കണ്ടെത്തും.എല്ലാ മരുന്നുകൾക്കും 15 ശതമാനം വിലക്കുറവ് കിട്ടുന്നതും ബിപിഎൽ കാർഡ് ഉടമകൾക്ക് 25 ശതമാനം വിലക്കുറവിൽ 1000 രൂപ വരെയുള്ള മരുന്ന് മാസം തോറും ഇവിടെ നിന്നു ലഭിക്കും. പ്രമേഹ രോഗികൾക്ക് ഇൻസുലിന് 20 ശതമാനം വിലക്കുറവും കിട്ടുന്നത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും സ്ഥാപനം ഇവിടെ നിലനിർത്താൻ ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണമെന്നു വി.ആർ. സുനിൽ കുമാർ അഭ്യർഥിച്ചു.