സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച് ഗൃഹപ്രവേശം: 3 പേർ അറസ്റ്റിൽ
Mail This Article
തൃശൂർ ∙ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് ഗൃഹപ്രവേശത്തിനു വേണ്ട വീട്ടുസാധനങ്ങൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (37), പെരിഞ്ഞനം സ്വദേശി വിജീഷ് (32), പറവൂർ നീണ്ടൂർ കൊണ്ടോളിപ്പറമ്പിൽ അരുൺ കുമാർ (35) എന്നിവരെയാണു സിറ്റി നിഴൽ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണു മൂവരും. അരുൺകുമാറിന്റെ പുതിയ വാടകവീട്ടിലേക്കു വേണ്ട സാധനങ്ങൾ പറവട്ടാനിയിലെ കുക്കൂസ് ട്രേഡേഴ്സ് എന്ന സൂപ്പർമാർക്കറ്റ് കുത്തിത്തുറന്നു മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഒന്നിന് അർധരാത്രിയായിരുന്നു സംഭവം. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരു പുതിയ വീട്ടിലേക്കു വേണ്ട സാധനങ്ങൾ മൊത്തത്തിൽ തിരഞ്ഞെടുത്താണു മോഷ്ടിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞതാണു നിർണായകമായത്. നഗരത്തിൽ പുതുതായി വാടകവീടുകൾ എടുത്തവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ വിയ്യൂരിനു സമീപത്തൊരാൾ വാടകവീട് എടുത്തെന്ന വിവരം കണ്ടെത്തി.
വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണസാധനങ്ങളും വിൽപനയ്ക്കായി എത്തിച്ച കഞ്ചാവും കണ്ടെത്തി. പ്രതികൾക്കെതിരെ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ക്ഷേത്രക്കവർച്ച അടക്കം ഒട്ടേറെ കേസുകളുണ്ട്.ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ, എസ്ഐ എ.ആർ. നിഖിൽ, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.