ADVERTISEMENT

തൃശൂർ∙ കാലവർഷം കനത്തതോടെ മലയോര മേഖലയിലും തീരദേശത്തും ദുരിതം.. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്തമഴയിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി മുടങ്ങി. വേലൂരിൽ മരം കടപുഴകി വീണു വീട് തകർന്നു. ഗൃഹനാഥനു പരുക്കേറ്റു. പെരുമ്പിലാവിൽ മരം വീണു കാർ തകർന്നു. കുതിരാൻ കല്ലിടുക്കിൽ മരച്ചില്ല വീണ് ഗതാഗതം തടസ്സപ്പെട്ടു. ചേലക്കരയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലേക്കു മരച്ചില്ല വീണു. ആളപായമില്ല. കയ്പമംഗലം, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, ചേറ്റുവ  അഴിമുഖം, അഞ്ചങ്ങാടി മേഖലകളിൽ കടലേറ്റത്തിൽ നാശനഷ്ടമുണ്ടായി.

കോടാലിപ്പാടത്തെ വിരുപ്പു കൃഷി  വെള്ളത്തിൽ മുങ്ങി. 7  സെന്റീമീറ്റർ  മഴ പീച്ചിയിൽ രേഖപ്പെടുത്തി.ഈ വർഷത്തെ ഏറ്റവും കൂടിയ മഴയാണിത്.  പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂസ് വാൽവ് തുറന്നതോടെ അതിരപ്പിള്ളിയിലും ചാലക്കുടിപ്പുഴയിലും കുത്തൊഴുക്കായി. കനത്ത കാറ്റിൽ ചാലിശ്ശേരിയിൽ മരം കടപുഴകി വീണു കാർ തകർന്നു. തിപ്പലിശ്ശേരിയിലും കടവല്ലൂർ വട്ടമാവിലും മരം വീണു വൈദ്യുത പോസ്റ്റുകൾ പൊട്ടിവീണു.

ദുരന്തനിവാരണം  പ്രാദേശിക സംഘങ്ങളെ തയാറാക്കും

തൃശൂർ∙ ജില്ലയിൽ ദുരന്ത നിവാരണ- ലഘൂകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനു പ്രാദേശികസന്നദ്ധ പ്രവർത്തകരുടെ സംഘങ്ങളെ തയാറാക്കാൻ കലക്ടർ ഹരിത വി കുമാർ നിർദേശിച്ചു. ജില്ലയിൽ രൂപീകൃതമായ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്ഥാപന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ദുരന്തനിവാരണ- ലഘൂകരണ പ്രവർത്തനങ്ങളിൽ മികച്ച പരിശീലനം ലഭ്യമാക്കണം.

സർക്കാർ പോർട്ടലായ ‘സന്നദ്ധ’യിൽ റജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയാണ് റാപിഡ് റെസ്പോൺസ് ടീമുകൾക്കു രൂപം നൽകുക. മുന്നറിയിപ്പു സന്ദേശങ്ങൾ താഴേത്തട്ട് വരെ ലഭ്യമാക്കും. ദുരന്തമുഖങ്ങളിൽ നിന്നു മുൻഗണനാ ക്രമത്തിൽ ഒഴിപ്പിക്കേണ്ട ഭിന്നശേഷിക്കാർ, രോഗികൾ, വയോജനങ്ങൾ തുടങ്ങിയവരുടെ കൃത്യമായ വിവരങ്ങൾ ജിയോ ടാഗിങ്ങിന്റെ സഹായത്തോടെ നവീകരിക്കാനും കലക്ടർ  നിർദേശിച്ചു. യോഗത്തിൽ ഉദ്യോഗസ്ഥർക്കു പുറമേ,വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

കയ്പമംഗലത്ത് കടലേറ്റത്തിൽ തിര കയറി കര ഇടിഞ്ഞപ്പോൾ
കയ്പമംഗലത്ത് കടലേറ്റത്തിൽ തിര കയറി കര ഇടിഞ്ഞപ്പോൾ

കര ഇടിഞ്ഞു

കയ്പമംഗലം ∙ കനത്ത കടലേറ്റത്തിൽ കൂരിക്കുഴി കമ്പനിക്കടവിൽ തിര കയറി കര ഇടിഞ്ഞു. ദിവസങ്ങളായി ഇവിടെ കടൽക്ഷോഭവും മഴയും കാറ്റും ഭീഷണിയാകുന്നുണ്ട്. ചാമക്കാല, വഞ്ചിപ്പുര, പംരിഞ്ഞനം ആറാട്ട്കടവ്, മതിലകം, കൂളിമുട്ടം തുടങ്ങിയ കടവുകളിൽ ശക്തമായതിരയടിക്കുന്നുണ്ട. പലയിടത്തും ഭിത്തി തിര കടന്നു. ഭജനമഠം,പ്രാണിയാട്, പൊക്ലായ് എന്നിവിടങ്ങളിൽ സംരക്ഷണഭിത്തിയില്ല. തിരമാല ശക്തമായതോടെ  കരയിൽ കയറ്റി വച്ചിരുന്ന വള്ളങ്ങൾ നീക്കിവച്ചു. തുടർച്ചയായ കടൽ ക്ഷോഭം മത്സ്യബന്ധനത്തൊഴിലാളികളെയും ആശങ്കയിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com