വേരുറപ്പും തടിയുടെ ബലവും ഒപ്പം പ്രതിരോധിക്കാനുള്ള കഴിവും; കടലാക്രമണത്തെ ചെറുക്കാൻ കരിമ്പനക്കരുത്ത്
Mail This Article
പുന്നയൂർ∙ തീരം കാക്കാൻ ഇനി കരിമ്പന ബെൽറ്റും. രൂക്ഷമായ കടലാക്രമണത്തെ ചെറുക്കാൻ കരിമ്പനയ്ക്ക് കഴിയുമെന്ന കണ്ടെത്തലിലാണ് സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെ പഞ്ചവടി കടപ്പുറത്ത് രണ്ടു ഘട്ടങ്ങളിലായി 1200 കരിമ്പന വിത്തുകൾ നട്ടത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ തീരം സംരക്ഷിക്കാൻ കരിമ്പനകൾ നട്ടു വളർത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിൽ പരാമർശിച്ചതാണ് സോഷ്യൽ ഫോറസ്ട്രിക്ക് പ്രചോദനം.
പാലക്കാട് കൊല്ലങ്കോട് നിന്നു എത്തിച്ച കരിമ്പന നൊങ്ക് മൂന്നായി പൊളിച്ചാണ് നട്ടത്. പഞ്ചവടി കടപ്പുറത്ത് നിന്നു തെക്കു ഭാഗത്തേക്ക് 400 മീറ്ററോളം ദൂരമാണ് നട്ടത്. വേരുറപ്പും തടിയുടെ ബലവുമാണ് കരിമ്പനയുടെ ഗുണമായി വിശേഷിപ്പിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവും രോഗ ബാധ കുറവും കൂടിയ പ്രതിരോധ ശേഷിയും 100 വർഷത്തോളം ആയുസ്സും ഇവയുടെ പ്രത്യേകതയായി പറയുന്നു. പനനൊങ്ക് പോഷകമുള്ള ദാഹശമനിയാണ്. ഇല പായ നെയ്ത്തിനും ഉപയോഗിക്കാം. ഇവയുടെ വേരുകൾ ശുദ്ധജലം സംഭരിക്കാനുള്ള കഴിവും ഉണ്ട്. അദ്യ 2 വർഷം മണ്ണിൽ വേരുപടലം സൃഷ്ടിക്കും .
പിന്നീടുള്ള 3 വർഷം കൊണ്ട് 5 അടിയോളം വളർച്ച ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫിസ് എം.കെ. രഞ്ജിത്ത്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സാജൻ പ്രഭാശങ്കർ, ശ്രീകൃഷ്ണ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.എസ്. മിഥുൻ എന്നിവർ നേതൃത്വം നൽകി.