ADVERTISEMENT

കേച്ചേരി∙ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ കേച്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പിന് ഇരയായ വീട്ടമ്മ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടപടിയെടു ക്കാത്തതിനു എതിരെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തക മഴുവഞ്ചേരി സ്വദേശിനി ഗ്രീഷ്മ സുരേഷ്, ചൂണ്ടൽ പഞ്ചായത്ത് അംഗവും കേച്ചേരി ബാങ്ക് ഡയറക്ടർ ബോർ‍ഡ് അംഗവുമായ ധനേഷ് ചുള്ളിക്കാട്ടിൽ എന്നിവരെയാണ് സംഭവ സ്ഥലത്തു നിന്ന് പൊലീസ് കസ്റ്റഡിലെടുത്തത്.

പിന്നീട് ഇവിടെ എത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുബാറക് കേച്ചേരിയും പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഇൗ സമയം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കാൻ ജംക്ഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ കാവലുണ്ടായിരുന്നു. ഇവരുടെ കണ്ണു വെട്ടിച്ചു മാറി നിൽക്കുകയായിരുന്ന യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ വാഹനം വ്യൂഹം വന്നയുടൻ റോഡിലേക്ക് ചാടി.

വെട്ടിച്ച് വാഹനങ്ങൾ കടന്നു പോയ ശേഷം പൊലീസ് പ്രവർത്തകരെ പിടികൂടി. വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസുകാർ ഗ്രീഷ്മയെ വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റിയത്. ഇവരെ സ്റ്റേഷനിൽ കൊണ്ടുപോയ വിവരമറിഞ്ഞ് ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്റ്റേഷനിൽ എത്തി. അറസ്റ്റിലായവരെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.

മൂന്ന് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി

കുന്നംകുളം ∙ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രകടനം തടയാനെന്ന പേരിൽ നഗരസഭ കൗൺസിലർ അടക്കം 3 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ബിജു സി.ബേബി, ബ്ലോക്ക് സെക്രട്ടറി പി.ഐ. തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ്  ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ച് കരുതൽ തടങ്കലാക്കിയത്.

ഇന്നലെ വൈകിട്ട് 7.30 നാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പട്ടണത്തിലൂടെ കടന്നു പോയത്. ഇതിനു ഒന്നര മണിക്കൂർ മുൻപ് പട്ടാമ്പി റോഡിലെ കടയുടെ മുൻപിൽ നിന്നാണ് മൂന്ന് പേരെയും ഇൻസ്പെകട്ർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയി ലെടുത്തത്. ഇവിടെ സംസാരിച്ചു നിൽക്കുകയായിരുന്നു മൂന്ന് പേരും. രാത്രി എട്ടോടെയാണ് വിട്ടയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com